ഡൽഹി: ഡൽഹി നിയമസഭയിൽ ഇരിപ്പിട ക്രമീകരണം പുതുക്കി ഉത്തരവ്. ഡൽഹിയിൽ മുഖ്യമന്ത്രിയായി അതിഷി സിംഗ് സ്ഥാനമേറ്റതിനു പിന്നാലെയാണ് പുതിയ ഇരിപ്പിട ക്രമീകരണം. പുതുക്കിയ ക്രമീകരണം അനുസരിച്ച് പുതുതായി ചുമതലയേറ്റ ഡൽഹി മുഖ്യമന്ത്രി അതിഷിക്ക് ആദ്യ സീറ്റ് അനുവദിച്ചു.

നേരത്തെ ഡൽഹി നിയമസഭയിലെ ആദ്യ സീറ്റ് നേടിയ മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിന് 41-ാം സീറ്റാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഡൽഹിയുടെ മുഖ്യമന്ത്രിയാകുന്നത് മുൻപ് വരെ അതിഷി 19-ാം നമ്പർ സീറ്റിലായിരുന്നു.

സൗരഭ് ഭരദ്വാജ്, കൈലാഷ് ഗഹ്‌ലോട്ട്, മുകേഷ് അഹ്ലാവത് എന്നിവരുൾപ്പെടെ നിരവധി ഡൽഹി മന്ത്രിമാരുടെ സീറ്റ് നമ്പറുകലക്കും മാറ്റം വന്നിട്ടുണ്ട്. ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്തയുടെ സീറ്റ് നമ്പർ 94ൽ നിന്ന് 100 ആക്കിയിട്ടുണ്ട്.

സഭയിലെ രണ്ടാം സീറ്റ് സൗരഭ് ഭരദ്വാജിനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അതിഷിക്കൊപ്പം ആം ആദ്മി പാർട്ടിയുടെ മുഖമായിരുന്നു സൗരഭ്. 8-ാം നമ്പർ സീറ്റായിരുന്നു മുൻപ് അദ്ദേഹത്തിന് അനുവദിച്ചിരുന്നത്.

ഡൽഹി മന്ത്രിസഭയിലെ പുതിയ അംഗമായ മുകേഷ് അഹ്ലാവത്തിന് സീറ്റ് നമ്പർ 14 ആണ്. മദ്യനയക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ച ഡൽഹി മുൻ ഉപമുഖ്യമന്ത്രി മാൻസിഹ് സിസോദിയക്ക് 41-ാം നമ്പർ സീറ്റ് അനുവദിച്ചു.

സെപ്തംബർ 23-നാണ് കൽക്കാജി എംഎൽയായിരുന്ന അതിഷി മുഖ്യമന്ത്രിയായി ചുമതലയേറ്റത്. എന്നാൽ മുൻ മുഖ്യമന്ത്രിയായിരുന്ന പാർട്ടിയുടെ മുതിർന്ന നേതാവുമായ അരവിന്ദ് കെജ്‌രിവാൾ ഉപയോഗിച്ചിരുന്ന കസേരയിൽ ഇരിക്കാൻ അവർ വിസമ്മതിച്ചത് വാർത്തകളിൽ വലിയ ചർച്ചയായിരുന്നു.

സര്‍ക്കാരിന്റെ കാലാവധി തീരാന്‍ അഞ്ചുമാസം ബാക്കിനില്‍ക്കെയാണ് അതിഷിയെ മുഖ്യമന്ത്രിയാക്കി അപ്രതീക്ഷിത നീക്കം ഉണ്ടായത്. അടുത്തവര്‍ഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട ഡല്‍ഹിയിലെ രാഷ്ട്രീയം ഇതോടെ പുതിയ വഴിത്തിരിവിലാകുമെന്നുറപ്പാണ്. മുതിര്‍ന്ന മന്ത്രിമാരായ ഗോപാല്‍ റായ്, കൈലാഷ് ഗഹ്ലോത് എന്നിവരും അതിഷിക്കൊപ്പം മുഖ്യമന്ത്രി കസേരയിലേക്ക് എഎപിയുടെ പരിഗണനയിലുണ്ടായിരുന്നു. നിയമസഭാ കക്ഷിയോഗത്തില്‍ കെജ്രിവാള്‍ അതിഷിയെ നിര്‍ദേശിച്ചതോടെ മറ്റുള്ളവരും അതിനെ പിന്തുണച്ചു.

സ്വതന്ത്ര്യദിനത്തില്‍ തനിക്കുപകരം ദേശീയപതാക ഉയര്‍ത്താന്‍ കെജ്രിവാള്‍ അതിഷിയെയായിരുന്നു നിര്‍ദേശിച്ചിരുന്നത്. 11 വര്‍ഷത്തിനുശേഷമാണ് അരവിന്ദ് കെജ്രിവാളിനുശേഷം ഡല്‍ഹിയില്‍ പുതിയ മുഖ്യമന്ത്രി വരുന്നത്. നിലവിലെ മന്ത്രിസഭയില്‍ 14 വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അതിഷി.