ബെംഗളൂരു: മൈസുരു അര്‍ബന്‍ വികസന അതോറിറ്റി (മുഡ) ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് അനുമതി നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം വിളിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആരോപണത്തില്‍ മുഖ്യമന്ത്രി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് മുന്നില്‍ വിശദീകരണം നടത്തും. വ്യാഴാഴ്ച വിധാന്‍ സൗധ കോണ്‍ഫറന്‍സ് ഹാളിലാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം.

കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള തന്ത്രങ്ങളും യോഗത്തില്‍ ആവിഷ്‌കരിക്കുമെന്നാണ് വിവരം. എന്താണ് സംഭവിക്കുന്നതെന്ന് 136 എം.എല്‍.എമാരും അറിയേണ്ടതുണ്ടെന്ന് കര്‍ണാടക ഐ.ടി. മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. ഗവര്‍ണറുടെ ഇടപടലില്‍ കടുത്ത പ്രതിഷേധമുള്ളതിനാല്‍, ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് സ്വകാര്യവ്യക്തികളുടെ പരാതിയില്‍ മുഖ്യമന്ത്രിയെ വിചാരണചെയ്യാന്‍ കഴിഞ്ഞദിവസമാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. ഇതോടെ സിദ്ധരാമയ്യയുടെ പേരില്‍ കോടതിക്കോ അന്വേഷണ ഏജന്‍സിക്കോ കേസെടുക്കാന്‍ സാധിക്കും. ഗവര്‍ണര്‍ നേരത്തെ സിദ്ധരാമയ്യയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ആരോപണം തള്ളിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് മുഡ, മൈസൂരുവില്‍ 14 പാര്‍പ്പിടസ്ഥലങ്ങള്‍ അനുവദിച്ചുനല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. സഹോദരന്‍ മല്ലികാര്‍ജുന്‍ വാങ്ങി പാര്‍വതിക്കു നല്‍കിയതാണ് 3.16 ഏക്കര്‍ ഭൂമി. ഇത് മുഡ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ വിലയേറിയ സ്ഥലത്ത് പാര്‍പ്പിടസ്ഥലങ്ങള്‍ നല്‍കുകയും ചെയ്തെന്നാണ് പരാതി.