കോഴിക്കോട്: അത്തോളിയിലെ ജനവാസ മേഖലകളില്‍ കണ്ടത് കടുവയെന്ന് അഭ്യൂഹം. കൂമുള്ളി പുത്തഞ്ചേരി റോഡിലാണ് കടുവയ്ക്ക് സമാനമായ മൃഗത്തെ കണ്ടത്. മൂന്ന് ദിവസമായി അത്തോളിയിലെ വിവിധ ഭാഗങ്ങളില്‍ കടുവയുടെ സാന്നിധ്യം ഉണ്ടെന്നാണ് സംശയം.

സെയ്ദ് തോട്ടത്തില്‍ എന്നയാളുടെ വീടിന് മുന്നില്‍ അയല്‍വാസിയായ യുവാവാണ് കടുവയെന്ന് സംശയിക്കുന്ന ജീവിയെ തിങ്കളാഴ്ച കണ്ടത്.
തുടര്‍ന്ന് അത്തോളി പോലീസും കക്കയം ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ വിജിത്തിന്റെ നേതൃത്തിലുളള സംഘവും പരിശോധന നടത്തി.

സി.സി.ടി.വിയും കാല്‍പാടുകളും ഉള്‍പ്പടെ പരിശോധിച്ചതില്‍നിന്നും കടുവയാണെന്ന സംശയത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും. കഴിഞ്ഞദിവസം വേളൂരില്‍ വീട്ടമ്മ കടുവയെ കണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ആര്‍.ആര്‍.ടി അടക്കം നടത്തിയ പരിശോധനയില്‍ കടുവയോ പുലിയോ അല്ല എന്നായിരുന്നു അറിയിച്ചത്.