മുംബൈ: ചൈനയെ പിന്തള്ളി റഷ്യന്‍ എണ്ണയുടെ ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരനായി ഇന്ത്യ. ജൂലൈയില്‍ ചൈനയുടെ ഇറക്കുമതിയെ മറികടന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങിയത്. ജൂലൈയില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള എണ്ണ ഇറക്കുമതി പ്രതിദിനം റെക്കോര്‍ഡ് 2.07 ദശലക്ഷം ബാരലായി. ഇത് ജൂണ്‍ മാസത്തേക്കാള്‍ 12% കൂടുതലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12% കൂടുതലുമാണ്.

റഷ്യയും ഉക്രൈനും തമ്മിലുള്ള പോരാട്ടം 2022 ല്‍ ആരംഭിച്ചതുമുതല്‍, ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നുണ്ട് . ഇപ്പോള്‍ ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയില്‍ സ്രോതസ്സാണ് റഷ്യ. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 36 ശതമാനം വരും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി. ഉക്രൈനില്‍ യുദ്ധം ആരംഭിച്ചപ്പോള്‍, യൂറോപ്പ് എണ്ണ, പ്രകൃതി വാതക ഇറക്കുമതിയുടെ വലിയൊരു ഭാഗം മിഡില്‍ ഈസ്റ്റിലേക്ക് മാറ്റി . യൂറോപ്പ് ഉയര്‍ന്ന വില നല്‍കിയതിനാല്‍ മിക്ക മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ വിതരണക്കാരും യൂറോപ്പിന് പ്രാമുഖ്യം കൊടുത്തു. യൂറോപ്പ് കൂടുതല്‍ പണം നല്‍കുന്നതിനാല്‍ ഇന്ത്യക്കും കൂടുതല്‍ പണം നല്‍കേണ്ടിവരുമായിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യയിലെ ഇറക്കുമതിയെ ഇന്ത്യ കൂടുതലായി ആശ്രയിച്ചത്

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചതിനാല്‍ ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ കൂടുതലായി ഇറക്കുമതി ചെയ്തു. റഷ്യന്‍ ക്രൂഡ് ബാരലിന് 7-8 ഡോളര്‍ കിഴിവില്‍ ലഭ്യമാണ്. ഇത് കാരണമാണ് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ റഷ്യന്‍ ക്രൂഡ് വാങ്ങുന്നതിന് കൂടുതലായി താല്‍പര്യം കാണിക്കുന്നത്. സ്വകാര്യ എണ്ണക്കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസും നയാര എനര്‍ജിയും ആണ് റഷ്യയില്‍ നിന്നും 45 ശതമാനം അസംസ്‌കൃത എണ്ണയും ഇറക്കുമതി ചെയ്തത്. റഷ്യന്‍ കമ്പനിയായ റോസ്‌നെഫ്റ്റിന് പങ്കാളിത്തമുള്ള എണ്ണ വിതരണ കമ്പനിയാണ് നയാര എനര്‍ജി. ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളിലെ ഉയര്‍ന്ന റഷ്യന്‍ ക്രൂഡ് കയറ്റുമതിയും ചൈനീസ് എണ്ണക്കമ്പനികളുടെ കുറഞ്ഞ ഇറക്കുമതിയും ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ ലഭ്യമാക്കി