ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കാന്‍ എന്‍.ഡി.എ സഖ്യത്തെ വെല്ലുവിളിച്ച് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പി ഭരിക്കുന്ന 22 സംസ്ഥനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗജന്യ വൈദ്യുതി ലഭ്യമാക്കിയാല്‍ താന്‍ ബി.ജെ.പിക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. എഎപിയുടെ 'ജനതാ കി അദാലത്ത്' പരിപാടിയിലാണ് കെജ്രിവാള്‍ എന്‍.ഡി.എ സഖ്യത്തെ വെല്ലുവിളിച്ചത്.

'വരുന്ന സെപ്റ്റംബറില്‍ മോദിജീ നിങ്ങള്‍ക്ക് 75 വയസ്സാകും, നിങ്ങള്‍ വിരമിക്കുകയും ചെയ്യും. നിങ്ങള്‍ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ മെച്ചപ്പെടുത്താനും സൗജന്യ വൈദ്യുതി ലഭ്യമാക്കാനും നിങ്ങള്‍ക്ക് ഇനി ഒരുവര്‍ഷംകൂടി ബാക്കിയുണ്ട്. ഫെബ്രുവരിക്കു മുമ്പ് നിങ്ങള്‍ ഇതു ചെയ്യുകയാണെങ്കില്‍ ബി.ജെ.പിക്കുവേണ്ടി പ്രചാരണത്തിനിറങ്ങാന്‍ ഞാന്‍ തയ്യാറാകും' - കെജ്രിവാള്‍പറഞ്ഞു.

ഹരിയാണ, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളുള്‍പ്പടെ ബി.ജെ.പി അധികാരത്തില്‍ എത്തില്ലെന്ന് പ്രവചിച്ച കെജ്രിവാള്‍ ബി.ജെ.പി അധികാരത്തിലുള്ള പല സംസ്ഥാനങ്ങളിലും ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ പരാജയത്തെയും വിമര്‍ശിച്ചു. പണപ്പെരുപ്പം, തൊഴിലില്ലായ്മ, അഴിമതി എന്നിവയുടെ പര്യായമാണ് ഇരട്ട എഞ്ചിന്‍ സര്‍ക്കാരുകളുന്നും കുറ്റപ്പെടുത്തി.