പട്ന: ബിഹാറിനെ തന്നെ ഞെട്ടിച്ച് വ്യാജ മദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. വ്യാജ മദ്യ ദുരന്തത്തിൽ മരണം 28 ആയി ഉയർന്നു. ഇന്ന് എട്ട് പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇപ്പോൾ ചികിത്സയിൽ കഴിയുന്ന 13 പേരുടെ നില അതീവ ​ഗുരുതരമായി തുടരുകയാണ്. ആകെ 79 പേരാണ് വ്യാജ മദ്യം കഴിച്ച് ചികിത്സ തേടിയത്.

30 പേർ ചികിത്സ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങി എന്നും അധികൃതർ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ബിഹാർ സർക്കാർ പറഞ്ഞു.

അതേസമയം ബിഹാറിൽ മദ്യ നിരോധനം സമ്പൂർണ പരാജയമാണെന്നും, മുഖ്യമന്ത്രിയുടെ തെറ്റായ നയങ്ങൾ കാരണമാണ് ദുരന്തമുണ്ടായതെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി.

സംഭവത്തിൽ എട്ട് മദ്യ വിൽപ്പനക്കാർക്കെതിരെ പോലീസ് കേസെടുത്തു. 250 ഇടങ്ങളിലായി നടത്തിയ റെയ്ഡിൽ 1650 ലിറ്റർ മദ്യം ഇതിനോടകം പിടിച്ചെടുക്കുകയും ചെയ്തു. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയക്കുകയും ചെയ്തു.