കോല്‍ക്കത്ത: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്നും പാര്‍ട്ടി അധ്യക്ഷ കൂടിയായ മമത പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ തൃണമൂല്‍ വീണ്ടും അധികാരത്തിലെത്തുമെന്നും നിയമസഭ ബജറ്റ് സെഷന് മുന്നോടിയായി വിളിച്ചുചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ മമത പറഞ്ഞു.

ഡല്‍ഹിയില്‍ ആം ആദ്മിയെ കോണ്‍ഗ്രസ് സഹായിച്ചിട്ടില്ല. ഹരിയാനയില്‍ കോണ്‍ഗ്രസിനെ ആം ആദ്മി സഹായിച്ചിട്ടില്ല. രണ്ട് സംസ്ഥാനത്തും ബിജെപി അധികാരത്തിലെത്തി. എല്ലാവരും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്. എന്നാല്‍ ബംഗാളില്‍ കോണ്‍ഗ്രസ് ഒന്നുമല്ല. ഞങ്ങള്‍ ഒറ്റക്ക് പോരാടും. ജയിക്കാന്‍ ഞങ്ങള്‍ ഒറ്റക്ക് മതിയെന്നും മമത പറഞ്ഞു.

ബിജെപി വിരുദ്ധ വോട്ടുകള്‍ ചിതറിപ്പോവില്ലെന്ന് സമാന ചിന്താഗതിയുള്ള പാര്‍ട്ടികള്‍ക്ക് ധാരണയുണ്ടാകണം. ഒന്നിച്ചുനിന്നില്ലെങ്കില്‍ ദേശീയതലത്തില്‍ ബിജെപിയെ തടയല്‍ ഇന്ത്യാ മുന്നണിക്ക് പ്രയാസമാകുമെന്നും മമത കൂട്ടിച്ചേര്‍ത്തു.