പ്രയാഗ് രാജ്: പ്രയാഗ്രാജിലെ മഹാകുംഭമേള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒത്തുചേരലുകളില്‍ ഒന്നാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോടിക്കണക്കിന് ആളുകളാണ് മഹാകുംഭമേള ഭാഗമായി ഗംഗയിലെ സ്നാനത്തിനായി എത്തുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ഒത്തുചേരലായി അറിയപ്പെടുന്ന മഹാകുംഭമേള ഭക്തിക്കും ആചാരങ്ങള്‍ക്കും വേണ്ടിയുള്ള ഒരു സ്ഥലം എന്നതിനൊപ്പം ഇപ്പോള്‍ വാണിജ്യ കേന്ദ്രം കൂടിയാണ്.

മതപരമായ വസ്ത്രങ്ങളും മറ്റും വില്‍ക്കുന്നവര്‍ തൊട്ട് തെരുവു ഭക്ഷണ വില്‍പ്പനക്കാര്‍ വരെ പ്രയാഗ്രാജില്‍ ഒത്തുകൂടുന്നു. ഇവിടെ ചായ വിറ്റ് ദിവസേന 5,000 രൂപയുടെ ലാഭമുണ്ടാക്കുന്ന ഒരു യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

കുംഭമേളയുടെ ഭാഗമായുള്ള കച്ചവട സാധ്യത മുന്നില്‍ക്കണ്ട് ചായയും വെള്ളക്കുപ്പികളും വില്‍ക്കുന്ന ഒരു താത്കാലിക സ്റ്റാള്‍ കൊണ്ടാണ് ശുഭം പ്രജാപത് എന്ന യുവാവ് ദിവസേന 5,000 രൂപ ലാഭമുണ്ടാക്കുന്നത്. ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറാണ് പ്രജാപതിനെ പരിചയപ്പെടുത്തിയത്. 10 രൂപയ്ക്കാണ് ഇയാള്‍ ഒരു ചായ വില്‍ക്കുന്നത്.

രാവിലെ പ്രജാപതിന്റെ സ്റ്റാളിലേക്ക് ചായപ്രേമികള്‍ ഒഴുകിയെത്തും. ഈ സമയത്താണ് ഏറ്റവുമധികം വില്‍പ്പന നടക്കുന്നതെന്ന് ഇയാള്‍ പറയുന്നു. ഉച്ചയോടെ തിരക്ക് കുറയും. വൈകുന്നേരമാകുമ്പോഴേക്കുമാണ് പ്രജാപതിന് വിശ്രമിക്കാല്‍ അല്‍പം സമയം ലഭിക്കുക. ദിവസേ 7,000 രൂപയുടെ ചായ വില്‍പ്പന നടക്കുന്നുണ്ടെന്നും ദിവസേന 5,000 രൂപയോളം ലാഭം ഉണ്ടാക്കുന്നുണ്ടെന്നും പ്രജാപത് പറയുന്നു.