ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് അംബേദ്കറുടെയും ഭഗത് സിങിന്റെയും ഫോട്ടോകള്‍ നീക്കിയെന്ന് അതിഷി; ആരോപണം നിഷേധിച്ച് ബി.ജെ.പിഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് അംബേദ്കറുടെയും ഭഗത് സിങിന്റെയും ഫോട്ടോകള്‍ നീക്കിയെന്ന് അതിഷി; ആരോപണം നിഷേധിച്ച് ബി.ജെ.പിന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ രേഖാഗുപ്തയുടെ ഓഫിസില്‍ നിന്ന് അംബേദ്കറുടെയും ഭഗത് സിങിന്റെയും ഫോട്ടോകള്‍ നീക്കം ചെയ്തതായി പ്രതിപക്ഷ നേതാവ് അതിഷി. എന്നാല്‍ ആരോപണം നിഷേധിച്ച് ബി.ജെ.പി രംഗത്ത് വന്നു.

''ബി.ജെ.പിയുടെ ദലിത് വിരുദ്ധ മനോഭാവത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്.അത് സത്യമാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ബാബാ സാഹിബ് അംബേദ്കറുടെയും രക്തസാക്ഷിയായ ഭഗത് സിങിന്റെയും ഫോട്ടോകള്‍ പതിക്കണമെന്ന് നിര്‍ദേശം നല്‍കിയ അരവിന്ദ് കെജ്രിവാള്‍ ആയിരുന്നു. എന്നാല്‍ ബി.ജെ.പി അധികാരത്തിലെത്തിയതോടെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് രണ്ടു നേതാക്കളുടെയും ഫോട്ടോകള്‍ അപ്രത്യക്ഷമായി. ബി.ജെ.പി ദലിത്, സിഖ് വിരുദ്ധ പാര്‍ട്ടിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.''-അതിഷി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ചുവരില്‍ അംബേദ്കറുടെയും ഭഗത് സിങിന്റെയും ഫോട്ടോകള്‍ തൂക്കിയിട്ട വിഡിയോ ബി.ജെ.പി പുറത്തുവിട്ടു. നേരത്തേയുണ്ടായിരുന്ന ഭാഗത്ത്‌നിന്ന് ഇവരുടെ ഫോട്ടോകള്‍ മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നു. ആ സ്ഥാനത്തിപ്പോള്‍, രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെയും മഹാത്മ ഗാന്ധിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രങ്ങളാണുള്ളത്.

എ.എ.പി ഒരടിസ്ഥാനവുമില്ലാതെ വെറുതെ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി വക്താവ് ആര്‍.പി.സിങ് ആരോപിച്ചു. 10 വര്‍ഷത്തെ ഭരണത്തിന് ശേഷം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് അവര്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. തന്റെ ഓഫിസിലെ ഫോട്ടോകള്‍ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയല്ല. അതിന് പ്രത്യേക പ്രോട്ടോക്കോളുണ്ട്. അതനുസരിച്ചാണ് ഫോട്ടോകള്‍ ക്രമീകരിച്ചിട്ടുള്ളതെന്നും സിങ് പറഞ്ഞു. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ ഉള്ളിടത്തുതന്നെ കാണും. ജനം എ.എ.പിയെ തള്ളിക്കളഞ്ഞതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് അവര്‍ക്ക് നല്ലതല്ലെന്നും സിങ് കൂട്ടിച്ചേര്‍ത്തു.