ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹിമാപാതത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള രക്ഷാദൗത്യം ഇന്ന് വീണ്ടും തുടരും. ഇന്ത്യന്‍ കരസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഇനി 25 പേരെയാണ് അപകടസ്ഥലത്ത് നിന്ന് കണ്ടെത്താനുള്ളത്. ഇന്ന് തന്നെ ഇവരെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സേന.

രക്ഷപ്പെടുത്തിയ 32 പേരില്‍ 23 പേര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പരിക്കേറ്റ മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇന്നലെയാണ് ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മാനാ ഗ്രാമത്തില്‍ ഹിമാ പാതം ഉണ്ടായത്. ചൈനീസ് അതിര്‍ത്തിയിലേക്ക് പണിയുന്ന റോഡിന്റെ നിര്‍മ്മാണത്തിനായി എത്തിച്ച തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.