റാഞ്ചി: ബിജെപി നേതാവും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) തലവന്‍ ഷിബു സോറന്റെ മരുമകളുമായ സീത സോറന്‍ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു. ധന്‍ബാദിലെ സരായ്ധേലയിലുള്ള ഹോട്ടല്‍ മുറിയില്‍ വെച്ച് മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ദേവാശിഷ് ഘോഷ് സീതയ്ക്കു നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

സരായ്ധേല പൊലീസ് സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോപാകുലനായ ദേവാശിഷ് ഘോഷ് കൊല്ലുക എന്ന ഉദ്ദേശത്തോടെ പിസ്റ്റള്‍ പുറത്തെടുത്ത് സീതയ്ക്ക് നേരെ ചൂണ്ടി. എന്നാല്‍ സീത സോറന്റെ സുരക്ഷാ ഭടന്മാര്‍ ഉടന്‍ തന്നെ അയാളെ പിടികൂടുകയും പൊലീസിന് കൈമാറുകയുമായിരുന്നു. പിസ്റ്റളും പൊലീസിന് കൈമാറിയെന്ന് എഫ്ഐആറില്‍ പറയുന്നു.

ധന്‍ബാദില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം സീത സോറന്‍ വിശ്രമിക്കാനായിട്ടാണ് ഹോട്ടലില്‍ എത്തിയത്. തന്റെ പിഎയുമായും മറ്റ് പാര്‍ട്ടി അംഗങ്ങളുമായും ചര്‍ച്ച നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതി ദേവാശിഷ് ഘോഷിനെ ധന്‍ബാദ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.