രുദ്പ്രയാഗ്: ഉത്തരാഖണ്ഡില്‍ വീണ്ടും ഹിമപാത മുന്നറിയിപ്പ്. ഉത്തരാഖണ്ഡിലെ പിത്തോഗര്‍, ചമോളി, രുദ്പ്രയാഗ് ജില്ലകളിലാണ് ഹിമപാത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. 24 മണിക്കൂര്‍ നേരത്തേക്കാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ 2,500 മീറ്ററിനു മുകളില്‍ ഇടത്തരം അപകടകരമാം വിധം ഹിമപാതമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ചണ്ഡീഗഢ് ഡിഫന്‍സ് ജിയോ ഇന്‍ഫോര്‍മാറ്റിക്‌സ് റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. മുന്നറിയിപ്പുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ചമോളി, രുദ്രപ്രയാഗ് ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഉത്തര്‍കാശി ജില്ലയില്‍ യെല്ലോ അലേര്‍ട്ടാണ്. ഹിമാചല്‍ പ്രദേശുമായി അടുത്തുള്ള ചമ്പാ, ലാഹോള്‍ സ്പിതി, കുളു കിണോര്‍ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ ഗന്ദര്‍ബാല്‍, ബാരാമുള്ള, കുപ്വാര, രജൗരി, പൂഞ്ച്, കാര്‍ഗില്‍ എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്.

ഫെബ്രുവരി 28ന് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ ക്യാമ്പിലെ തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനിടെ ഹിമപാതം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് എട്ട് പേര്‍ മരിച്ചിരുന്നു. ഉത്തരാഖണ്ഡിലെ ബദ്രിനാഥിന് അപ്പുറത്തുള്ള മാന ഗ്രാമത്തിലെ ഹിമപാതത്തിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. റോഡ് നിര്‍മാണത്തിന് എത്തിയ തൊഴിലാളികളാണ് കുടുങ്ങിയത്.

ഫെബ്രുവരി 28ന് ഹിമപാതമുണ്ടായേക്കുമെന്നും ലാഹോള്‍, സ്പിതി പൊലീസ് മുന്നറിയിപ്പ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിനോദ സഞ്ചാരികളോടും പ്രദേശവാസികളോടും ജാഗ്രത പാലിക്കണമെന്നും നോട്ടീസില്‍ സൂചിപ്പിച്ചിരുന്നു. പ്രദേശത്ത് കനത്ത മഴയും മലവെള്ളപ്പാച്ചിലും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.