ബെംഗളൂരു: ഹംപിയില്‍ ഇസ്രയേല്‍ സ്വദേശിനിയെയും ഹോംസ്റ്റേ നടത്തിപ്പുകാരിയെയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ഒരു പ്രതിയെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രദേശവാസിയായ യുവാവാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷാ സന്നാഹം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തര മന്ത്രി ജി.പരമേശ്വരയും ഉറപ്പു നല്‍കി.

ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ ഹംപി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിലവിലെ സുരക്ഷാ വീഴ്ചകള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി പരമേശ്വര വ്യക്തമാക്കി. യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പുരുഷന്മാരെ തുംഗഭദ്ര കനാലിലേക്ക് തള്ളിയിട്ട ശേഷമായിരുന്നു പ്രദേശവാസികളായ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ഇവരെ പീഡിപ്പിച്ചത്. കനാലിലേക്ക് വീണവരിലെ യുഎസ് സ്വദേശിയുടെ മൃതദേഹം പിന്നീട് കണ്ടെടുത്തു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.