കൊച്ചി: ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നയിക്കുന്ന പ്രതിഷേധത്തില്‍ കേരളവും സജീവമാകും. പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പങ്കെടുക്കും. ചെന്നൈയിലെ പ്രതിഷേധ സംഗമത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കും. കേന്ദ്രത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്ക് സിപിഎം കേന്ദ്ര നേതൃത്വം അനുമതി നല്‍കിയിരുന്നു. ഈ മാസം 22ന് ചെന്നൈയിലാണ് ഡിഎംകെ സംഘടിപ്പിക്കുന്ന യോഗം.

മണ്ഡല പുനര്‍നിര്‍ണയ നീക്കത്തില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന എം കെ സ്റ്റാലിന്റെ ആവശ്യം ന്യായമെന്നാണ് സിപിഎം അഭിപ്രായം. അന്തിമ തീരുമാനം അഭിപ്രായ സമന്വയത്തിലൂടെ മാത്രമാകണമെന്നാണ് പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞത്. ഈ യോഗത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുമോ എന്ന് ഉറപ്പില്ല. സ്റ്റാലിന്റെ ഇടപെടല്‍ തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള നീക്കമെന്ന വിലയിരുത്തലിലാണ് എഐസിസി. യോഗത്തിന് ക്ഷണം ലഭിച്ച രേവന്ത് റെഡ്ഡിയും ഡി.കെ ശിവകുമാറും ഹൈക്കമാന്‍ഡ് തീരുമാനം അനുസരിച്ച് നിലപാട് എടുക്കും.

ബിഹാര്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെ, കോണ്‍ഗ്രസ് വടക്കേ ഇന്ത്യക്കെതിരെന്ന പ്രചാരണം ബിജെപി ഉയര്‍ത്താനുള്ള സാഹചര്യം കൂടി കണക്കിലെടുത്താകും എഐസിസി തീരുമാനമെന്നാണ് സൂചന.