ഹൈദരാബാദ്: പിതാവും മുതിര്‍ന്ന നടനുമായ മോഹന്‍ ബാബുവിന്റെ വസതിക്ക് മുന്നില്‍ ധര്‍ണയിരുന്ന് മകനും നടനുമായ മഞ്ജു മനോജ്. ഹൈദരാബാദിലെ വീടിന് മുന്നിലാണ് നടന്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. മനോജിന് ജല്‍പള്ളിയിലെ പിതാവിന്റെ വീട്ടില്‍ കയറാനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇതോടെ വസതിക്ക് മുന്നില്‍ നടന്‍ കുത്തിയിരുന്നത്. നടന്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്നതോടെ പ്രാദേശിക മാദ്ധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകകയായിരുന്നു. സ്വത്ത് തര്‍ക്കവും മറ്റ് ചില പ്രശ്‌നങ്ങളുമായി നടന്‍ മഞ്ജു മനോജും പിതാവ് മോഹന്‍ ബാബുമായും വിഷ്ണുവുമായും അത്ര നല്ല ബന്ധത്തിലല്ല. മാസങ്ങളായി തര്‍ക്കം തുടരുകയാണ്.

മകന്‍ ധര്‍ണ ഇരുന്നതോടെ മോഹന്‍ ബാബുവിന്റെ വീടിന് മുന്നില്‍ വലിയൊരു പൊലീസ് സംഘം അണിനിരന്നു. മഞ്ജു മനോജിനെ അവിടെ നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഏപ്രില്‍ 11ന് താന്‍ മകന്റെ ജന്മദിനം ആഘോഷിക്കാന്‍ ജയ്പൂരിലായിരുന്നപ്പോള്‍ സഹോദരന്‍ വിഷ്ണുവും നൂറിലേറെ ഗുണ്ടകളും ജല്‍പള്ളിയിലെ വീട്ടില്‍ അതിക്രമിച്ച് കടന്ന് വീട് തകര്‍ത്തെന്നും കാറുകള്‍ വലിച്ചിഴച്ച് റോഡില്‍ ഉപേക്ഷിച്ചെന്നും മഞ്ജു മനോജ് ആരോപിച്ചു. മോഷ്ടിച്ച കാറുകളില്‍ ഒരെണ്ണം വിഷ്ണുവിന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണെന്നും നടന്‍ പറഞ്ഞു. എന്റെ സുരക്ഷ ഉദ്യോഗസ്ഥരെ അവര്‍ മര്‍ദിച്ചു. നര്‍സിംഗി പൊലീസില്‍ പരാതി നല്‍കിയെന്നും ഇയാള്‍ പറഞ്ഞു.