ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ബി.ആര്‍.ഗവായിയെ രാഷ്ട്രപതി ദ്രൗപതി മുര്‍മു നിയമിച്ച് വിജ്ഞാപനം ഇറക്കി. രാജ്യത്തിന്റെ 52ാമത് ചീഫ് ജസ്റ്റിസ് ആയി നിയമിതനായ ബി.ആര്‍. ഗവായ്, മേയ് 14നു സത്യപ്രതിജ്ഞ ചെയ്യും. മേയ് 13നു വിരമിക്കുന്ന നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിന്‍ഗാമിയായാണ് ഗവായ് എത്തുന്നത്.

മലയാളിയായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനുശേഷം ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുന്ന ദലിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെ വ്യക്തിയാണ് ഗവായ്. ജസ്റ്റിസ് ഗവായ്ക്ക് ആറു മാസം ചീഫ് ജസ്റ്റിസ് പദവിയില്‍ സേവനമനുഷ്ഠിക്കാം. 65 വയസ്സ് പൂര്‍ത്തിയാകുന്ന നവംബര്‍ 23ന് അദ്ദേഹം വിരമിക്കും.

ബോംബെ ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയായ ഗവായ് നാഗ്പൂരിലെ മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ചാന്‍സലറാണ്. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ എക്‌സ് ഒഫീഷ്യോ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമാണ്.

നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ , അമരാവതി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, അമരാവതി സര്‍വകലാശാല എന്നിവയുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായിരുന്നു അദ്ദേഹം. 1992 ആഗസ്ത് മുതല്‍ 1993 ജൂലൈ വരെ ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ചില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറായും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചു.

പിന്നീട്, 2000 ജനുവരി 17 ന് നാഗ്പൂര്‍ ബെഞ്ചില്‍ ഗവണ്‍മെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. 2003 നവംബര്‍ 14 ന്ബി ആര്‍ ഗവായിയെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി.2019 ലാണ് ഗവായിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നത്.