പൂനെ: പൂനെ ബി.ജെ മെഡിക്കല്‍ കോളജിലെ നാല് ജൂനിയര്‍ ഡോക്ടര്‍മാരെ റാഗ് ചെയ്ത കേസില്‍ മൂന്ന് പി.ജി വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ജൂനിയര്‍ ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിദ്യാര്‍ഥികളുടെ പരാതിയില്‍ പുതിയ ആന്റി റാഗിങ് കമ്മിറ്റി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ മൂന്ന് പിജി വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യുകയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ആറ് മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. റാഗിംങിന് ഇരയായ ജൂനിയര്‍ ഡോക്ടര്‍മാര്‍ രണ്ട് മാസം മുമ്പാണ് ഓര്‍ത്തോപീഡിക് വിഭാഗത്തില്‍ ചേര്‍ന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ റേഡിയോളജി, അനസ്‌തേഷ്യോളജി വകുപ്പുകളിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളായ രണ്ട് വനിതാ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് മുതിര്‍ന്ന ഡോക്ടര്‍മാരില്‍ നിന്ന് റാഗിങ് നേരിട്ടിരുന്നു.

മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന്‍ ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോളജിനോട് നിര്‍ദേശിച്ചു. എന്നാല്‍ കോളജിന്റെ അന്വേഷണത്തില്‍ റാഗിംങ് നടന്നിട്ടില്ലെന്ന് നിഗമനത്തിലെത്തി.