ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പാക്കിസ്ഥാനിലെ ഭീകരതാവളങ്ങള്‍ ചുട്ടെരിച്ച 'ഓപ്പറേഷന്‍ സിന്ദൂര്‍'ലൂടെ പാക്കിസ്ഥാന് ചുട്ട മറുപടി നല്‍കിയ ഇന്ത്യയുടെ സൈനികനീക്കങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടി അനുഷ്‌ക ശര്‍മയും വിരാട് കോലിയും. യഥാര്‍ത്ഥ 'ഹീറോകള്‍' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പില്‍ അനുഷ്‌ക ശര്‍മ്മ ഇന്ത്യന്‍ സായുധ സേനയെ വിശേഷിപ്പിച്ചത്. രാജ്യത്തെ ശക്തമായി സംരക്ഷിക്കുന്നതിന് കോലി സായുധ സേനയ്ക്ക് നന്ദി പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് രാജ്യത്തെ സംരക്ഷിക്കുന്നതില്‍ ഇന്ത്യന്‍ പ്രതിരോധ സേനയുടെ പ്രയത്‌നങ്ങളെ അഭിനന്ദിച്ചുകൊണ്ട് നടി അനുഷ്‌ക ശര്‍മ്മ കുറിപ്പ് പങ്കുവെച്ചത്. സേനയ്ക്ക് നന്ദി പറഞ്ഞ അനുഷ്‌ക അവരെ യഥാര്‍ത്ഥ 'ഹീറോകള്‍' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

'ഈ സമയങ്ങളില്‍ യഥാര്‍ത്ഥ വീരന്മാരെപ്പോലെ നമ്മെ സംരക്ഷിക്കുന്നതിന് നമ്മുടെ ഇന്ത്യന്‍ സായുധ സേനയോട് എന്നും കടപ്പെട്ടിരിക്കുന്നു. അവരും അവരുടെ കുടുംബങ്ങളും ചെയ്ത ത്യാഗങ്ങള്‍ക്ക് ഹൃദയംഗമമായ നന്ദി. ജയ് ഹിന്ദ്.' പോസ്റ്റില്‍ ഇന്ത്യന്‍ പതാകയുടെ ഇമോജിയും അവര്‍ ചേര്‍ത്തു. കൂപ്പുകൈയുടെയും ഹൃദയത്തിന്റെയും ഇമോജിയോടൊപ്പം 'ജയ് ഹിന്ദ്' എന്നാണ് കോലി കമന്റ് ചെയ്തത്.


കോഹ്ലിയും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സമാനമായ ഒരു പോസ്റ്റ് പങ്കുവെച്ചു. 'ഈ ദുഷ്‌കരമായ സമയങ്ങളില്‍ നമ്മുടെ രാജ്യത്തെ ശക്തമായി സംരക്ഷിക്കുന്നതിന് നമ്മുടെ സായുധ സേനയോടൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു, അവരെ അഭിവാദ്യം ചെയ്യുന്നു. നമ്മുടെ വീരന്മാരുടെ അചഞ്ചലമായ ധീരതയ്ക്ക് ഞങ്ങള്‍ എന്നേക്കും കടപ്പെട്ടിരിക്കുന്നു. നമ്മുടെ മഹത്തായ രാഷ്ട്രത്തിനുവേണ്ടി അവരും അവരുടെ കുടുംബങ്ങളും ചെയ്യുന്ന ത്യാഗങ്ങള്‍ക്ക് ഹൃദയംഗമമായ നന്ദിയും.' കോലി കുറിച്ചതിങ്ങനെ.

ഒരു വിദേശ പൗരന്‍ ഉള്‍പ്പെടെ, വിനോദസഞ്ചാരികളായ 26 പേരുടെ ജീവന്‍ അപഹരിച്ച ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ ആക്രമണം നടത്തിയത്. ബുധനാഴ്ച പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഒന്‍പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്.

വ്യാഴാഴ്ച രാത്രി, ജമ്മു, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ നിരവധി അതിര്‍ത്തി പ്രദേശങ്ങള്‍ ലക്ഷ്യമാക്കി പാകിസ്ഥാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ ഒരു പരമ്പര നടത്തിക്കൊണ്ട് തിരിച്ചടിക്ക് ശ്രമിച്ചു. എന്നാല്‍ എല്ലാ കടന്നുകയറ്റ ഭീഷണികളും ഇന്ത്യന്‍ പ്രതിരോധ സേന വിജയകരമായി തടയുകയും, വലിയ തോതിലുള്ള നാശനഷ്ടങ്ങളും ജീവഹാനിയും ഒഴിവാക്കുകയും ചെയ്തു.