ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. ജാര്‍ഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി. കേസില്‍ തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും രാഹുല്‍ ഗാന്ധി ഹാജരായിരുന്നില്ല. മേയ് 26ന് രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി.

കൊലക്കുറ്റം ചുമത്തപ്പെട്ടയാള്‍ക്കുപോലും വേണമെങ്കില്‍ ബിജെപി അദ്ധ്യക്ഷനാകാമെന്നായിരുന്നു രാഹുല്‍ ഗാന്ധി, അമിത് ഷായ്‌ക്കെതിരെ നടത്തിയ അധിക്ഷേപം. 2018ല്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ വച്ചായിരുന്നു പരാമര്‍ശം. അതേവര്‍ഷം ജൂലായില്‍ ജാര്‍ഖണ്ഡിലെ ബിജെ പി പ്രവര്‍ത്തകനായ പ്രതാപ് കത്യാറാണ് രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയെ സമീപിച്ചത്.

ഇതിനുപിന്നാലെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ കോടതി ജാമ്യം ലഭിക്കാവുന്ന വാറന്റ് പുറപ്പെടുവിച്ചത്. വാറന്റ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി കഴിഞ്ഞ വര്‍ഷം ജാര്‍ഖണ്ഡ് ഹൈക്കോടതി തീര്‍പ്പാക്കി. പിന്നാലെ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ചൈബസ കോടതി തള്ളിയതോടെയാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.