ന്യൂഡല്‍ഹി: ചമ്പല്‍ നദിയിലെ അനധികൃത മണല്‍ ഖനനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യാനുള്ള ഭിന്ദിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ നീക്കം തടഞ്ഞ് സുപ്രീം കോടതി. നിലവില്‍ ഡല്‍ഹിയില്‍ താമസിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാന്‍ ജസ്റ്റിസ് പി.കെ. മിശ്ര, ജസ്റ്റിസ് മല്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ച് അനുമതി നല്‍കി.

ദൈനിക് ബെജോര്‍ രത്ന എന്ന പ്രാദേശിക പ്രസിദ്ധീകരണത്തില്‍ ജോലി ചെയ്യുന്ന ശശികാന്ത് ജാതവ്, സ്വരാജ് എക്സ്പ്രസിന്റെ ജില്ലാ ബ്യൂറോ ചീഫ് ആയ അമര്‍കാന്ത് സിംഗ് ചൗഹാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ചമ്പല്‍ നദിയിലെ അനധികൃത മണല്‍ ഖനന പ്രവര്‍ത്തനങ്ങളുടെ വാര്‍ത്ത ഇരുവരും ചേര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മെയ് 1ന് പൊലീസ് സൂപ്രണ്ട് വിളിച്ചുവരുത്തി, അപമാനിക്കുകയും മര്‍ദിക്കുകയും മറ്റു മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് നഗ്‌നനാക്കി നിര്‍ത്തുകയും ചെയ്തുവെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ആരോപണം.

പൊലീസിനെതിരെ കേസ് കൊടുത്തതിനു ശേഷം അതില്‍ നിന്നും പിന്‍വാങ്ങാനും ഭീഷണിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇവരുടെ ആരോപണത്തെ സംസ്ഥാനവും പൊലീസ് വിഭാഗവും എതിര്‍ത്തു. പൊലീസിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലാത്ത പക്ഷം സംരക്ഷണം നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതി അവധി കഴിയുന്നതു വരെയുള്ള രണ്ടാഴ്ചക്കാലത്തേക്ക് അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു.