ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ തുടര്‍ച്ചയായി പീഡനത്തിനിരയായ പതിനഞ്ചുകാരി ഗര്‍ഭിണിയാണെന്ന് അറിയുന്നത് വയറുവേദനയായി ആശുപത്രിയില്‍ എത്തിയപ്പോള്‍. രണ്ടു വര്‍ഷത്തിനിടെ സഹപാഠി അടക്കം 14 പേരാണ് കുട്ടിയെ പീഡിപ്പിച്ചത്. വിജയവാഡയിലാണ് സംഭവം.

അമ്മക്കൊപ്പം താമസിച്ചിരുന്ന കുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയില്‍ ചെയ്തായി കുട്ടി പറഞ്ഞു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പടെ പതിനേഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്‌സോ നിയമം, എസ്സി/എസ്ടി അട്രോസിറ്റി ആക്ട്, ബി.എന്‍.എസ് എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുട്ടി ആദ്യമായി പീഡനത്തിന് ഇരയാവുന്നത്. ഇത് രണ്ടുമാസം മുമ്പ് വരെയും തുടര്‍ന്നു. പ്രസവം കഴിയുന്നത് വരെ കുട്ടിയെ ആശുപത്രിയില്‍ തന്നെ സംരക്ഷിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. സഹപാഠിയും കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

എട്ടുമാസം ഗര്‍ഭിണിയായിരുന്നിട്ടും എന്തുകൊണ്ട് പൊലീസിനെ ഇത് വരെ വിവരം അറിയിക്കാത്തത് എന്ന കാര്യവും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.