ഭുവനേശ്വര്‍: ഒഡീഷയില്‍ ആദിവാസി പെണ്‍കുട്ടി ജാതി മാറി വിവാഹം കഴിച്ചതിന് കുടുംബത്തിലെ 40 പുരുഷന്‍മാരെ നിര്‍ബന്ധിച്ച് തല മൊട്ടയടിപ്പിച്ചു. ഒഡീഷയിലെ റായഗഡ ജില്ലയിലാണ് സംഭവം. ആദിവാസി പെണ്‍കുട്ടി പട്ടിക ജാതിയില്‍ ഉള്‍പ്പെടുന്ന ഒരു യുവാവിനെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിലെ പുരുഷന്‍മാരെ ശുദ്ധീകരണ ചടങ്ങിന്റെ ഭാഗമായി നിര്‍ബന്ധിച്ച് തല മുണ്ഡനം ചെയ്യിപ്പിക്കുകയായിരുന്നു.

ഗോരഖ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ബൈഗനഗുഡ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഗ്രാമവാസിയായ ഒരു യുവതി പട്ടിക ജാതിയില്‍പ്പെട്ട യുവാവുമായി പ്രണയത്തിലാവുകയും വിവരമറിഞ്ഞ കുടുംബം ജാതിയുടെ കാര്യം ചൂണ്ടിക്കാട്ടി അത് നിരസിക്കുകയുമായിരുന്നു. കുടുംബം വഴങ്ങുന്നില്ലെന്ന് കണ്ട ഇരുവരും അവരറിയാതെ വിവാഹം കഴിക്കുകയും ഗ്രാമം വിട്ട് മറ്റൊരിടത്തേക്ക് പോവുകയും ചെയ്തു.

സംഭവം ഗ്രാമത്തിലാകമാനം പ്രതിഷേധത്തിന് കാരണമായി. മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനൊപ്പം യുവതി പോയതോടെ കുടുംബം സ്വന്തം ജാതിയില്‍ നിന്നും പുറത്തായെന്ന് നാട്ടുകാര്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിലെ പുരുഷന്മാര്‍ തല മൊട്ടയടിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കൂടാതെ ആടുകള്‍, കോഴികള്‍, പന്നി എന്നിവയെ ബലികൊടുത്താല്‍ മാത്രമേ സ്വന്തം ജാതിയില്‍ തുടരാന്‍ സാധിക്കുകയുള്ളൂവെന്നും നാട്ടുകാര്‍ പറഞ്ഞു.

തുടര്‍ന്ന് യുവതിയുടെ കുടുംബം ബലി നല്‍കുകയും ബലിയില്‍ പങ്കെടുക്കാനെത്തിയവര്‍ തല മുണ്ഡനം ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ ജില്ലാ കലക്ടര്‍ ഇടപെട്ടിട്ടുണ്ട്. കാശിപൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ബിജയ് സൊയ് എന്ന ഉദ്യോഗസ്ഥനോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.