ചണ്ഡീഗഢ്: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടി (എ.എ.പി) അമൃത്സര്‍ നോര്‍ത്ത് എം.എല്‍.എയും ഐ.പി.എസ് മുന്‍ ഉദ്യോഗസ്ഥനുമായ കുന്‍വര്‍ വിജയ് പ്രതാപ് സിങ്ങിനെ അഞ്ച് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിരോമണി അകാലിദള്‍ (എസ്.എ.ഡി) നേതാവ് ബിക്രം സിങ് മജീതിയയുടെ വസതിയില്‍ വിജിലന്‍സ് ബ്യൂറോ സംഘം റെയ്ഡ് നടത്തിയ രീതിയെ ചോദ്യം ചെയ്തതിനാണ് സിങ്ങിന്റെ സസ്പെന്‍ഷന്‍. ബിക്രം സിങ് മജീതിയക്കെതിരെ മയക്കുമരുന്നു കേസും നിലവിലുണ്ട്.

മയക്കുമരുന്നിനെതിരായ പ്രചാരണത്തില്‍ തടസ്സം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സിങ്ങിനെ അഞ്ച് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തതായും പാര്‍ട്ടി വ്യക്തമാക്കി. സസ്പെന്‍ഷന്‍ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നതിന് പിന്നാലെ, ''കബീര്‍, ലോകം മരിക്കാന്‍ ഭയപ്പെടുന്നു, പക്ഷേ എന്റെ മനസ്സ് സന്തോഷത്തിലാണെ''ന്നാണ് സിങ് ഫേസ്ബുക്കില്‍ കുറിച്ചത്.