ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡിയിലെ മരുന്ന് നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. തിരച്ചിലിനിടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 9.28നാണ് സംഗറെഡ്ഡി പശ്മിലാരം വ്യവസായ എസ്റ്റേറ്റിലെ സിഗാച്ചി ഫാര്‍മ കമ്പനിയുടെ പ്ലാന്റിലെ റിയാക്ടറില്‍ പൊട്ടിത്തെറിയുണ്ടായത്. അപകടസമയത്ത് 90പേര്‍ പ്ലാന്റിലുണ്ടായിരുന്നു. വന്‍ സ്ഫോടനത്തില്‍ കെട്ടിടം തകര്‍ന്ന് തൊഴിലാളികള്‍ ദൂരേക്ക് തെറിച്ചു. കനത്ത പുക നിറഞ്ഞതോടെ പരിസരത്തുള്ളവരെ അടിയന്തരമായി ഒഴിപ്പിച്ചു. ഫാര്‍മസ്യൂട്ടിക്കല്‍, കെമിക്കല്‍ വ്യവസായങ്ങളുടെ പ്രധാനകേന്ദ്രമാണ് അപകടം നടന്ന പശ്മിലാരം.