തെലങ്കാന: ഫാം ഹൗസില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ലക്ഷം രൂപയുടെ മയക്കുമരുന്നുകളുമായി ആറ് ഐടി ജീവനക്കാരെ പോലിസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് സംഭവം. സഹപ്രവര്‍ത്തകന്റെ പിറന്നാളാഘോഷത്തിനാണ് യുവാക്കള്‍ ചേര്‍ന്ന് ഫാം ഹൗസ് ബുക്ക് ചെയ്തത്. ആഘോഷ വേളയില്‍ സംഘം ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലിസ് ഇവിടേക്ക് എത്തുകയായിരുന്നു.

പരിശോധനയില്‍ എല്‍എസ്ഡി, ഹാഷിഷ് എന്നിവ ഉള്‍പ്പെടെ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളും മൂന്ന് ആഡംബര കാറുകളും പിടിച്ചെടുത്തു. അറസ്റ്റിലായവര്‍ ലഹരി ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തി. പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ടു പേരെ പൊലീസിനു പിടികൂടാനായില്ല. ഇവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഫാം ഹൗസ് വിട്ടുകൊടുത്തതിന് മാനേജര്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.