ന്യൂഡല്‍ഹി: രാജ്യത്ത് നിക്ഷേപത്തിന്റെ പേരിലുള്ള തട്ടിപ്പുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. നിക്ഷേപങ്ങളുടെ പേരിലുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട് വി ശിവദാസന്‍ എംപി നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ തുറന്നുസമ്മതിച്ചത്. നിക്ഷേപപദ്ധതികളിലെ തിരിച്ചടവുകള്‍ മുടങ്ങുന്നതുമായി ബന്ധപ്പെട്ട് 3,454 പരാതികളും മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങ്, പോന്‍സി സ്‌കീമുകള്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട് റിസര്‍വ്വ്ബാങ്കിന്റെ 'സചേത്' പോര്‍ട്ടലിന് ലഭിച്ചതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

അഞ്ചുവര്‍ഷകാലയളവില്‍ 949 കോടി തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടതായും ധനകാര്യമന്ത്രാലയം അറിയിച്ചു. അഞ്ചുവര്‍ഷത്തിനിടെ നിക്ഷേപതട്ടിപ്പുകളുമായി ബന്ധപ്പെട്ട് 220 കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് എടുത്തിട്ടുണ്ട്. ആയിരകണക്കിന് പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ നിക്ഷേപപദ്ധതികളുടെ പേരിലുള്ള തട്ടിപ്പുകള്‍ തടയാന്‍ അന്വേഷണസംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് വി ശിവദാസന്‍ എംപി ആവശ്യപ്പെട്ടു.

കള്ളപ്പണം, തട്ടിപ്പ്