കോയമ്പത്തൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ മിഠായി തൊണ്ടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ രണ്ടു വയസ്സുകാരന്റെ ജീവന്‍ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് ആര്‍പിഎഫ് (റെയില്‍വേ സംരക്ഷണസേന) ഉദ്യോഗസ്ഥര്‍. തിങ്കളാഴ്ച വൈകിട്ട് മേട്ടുപ്പാളയം-പോത്തന്നൂര്‍ മെമു ട്രെയിനിലായിരുന്നു സംഭവം. മിഠായി തൊണ്ടയില്‍ കുടുങ്ങി ശ്വാസംകിട്ടാതെ പിടഞ്ഞ രണ്ടുവയസ്സുകാരനെയാണ് ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍, അസി. സബ് ഇന്‍സ്പെക്ടര്‍ സജിനി എന്നിവരുടെ കൃത്യമായ ഇടപെടലിലൂടെ രക്ഷിക്കാനായത്.

കാരമട സ്റ്റേഷനില്‍നിന്ന് ട്രെയിനില്‍ കയറിയ സെല്‍വലക്ഷ്മിയുടെ രണ്ടരവയസ്സുള്ള മകന്‍ അതിരനാണ് യാത്രയ്ക്കിടെ മിഠായി വിഴുങ്ങിയത്. മിഠായി തൊണ്ടയില്‍ കുടുങ്ങിയതോടെ കുട്ടിയ്ക്ക് ശ്വാസംകിട്ടാതായി. ഇതോടെ യാത്രക്കാരെല്ലാം ആശങ്കയിലായി. ഇതിനിടെ മൂക്കില്‍നിന്ന് രക്തമൊലിക്കുകയും കുട്ടി അര്‍ധബോധാവസ്ഥയിലാവുകയും ചെയ്തു. കുട്ടിയുടെ നില ഗുരുതരമായതോടെ യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്നാണ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാറും എഎസ്ഐ സജിനിയും കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തിയത്.

ഇരുവരും ചേര്‍ന്ന് കുട്ടിയെ കൈകളിലെടുത്ത് കമിഴ്ത്തികിടത്തി പ്രഥമശുശ്രൂഷ നല്‍കി. നിരന്തരം പുറംഭാഗത്ത് അടിച്ച് മിഠായി പുറത്തെടുക്കാനായിരുന്നു ശ്രമം. ഏതാനുംമിനിറ്റുകള്‍ക്കുള്ളില്‍ ശ്രമം വിജയിക്കുകയും കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയ മിഠായി പുറത്തെടുക്കുകയുമായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ കോയമ്പത്തൂര്‍ സ്റ്റേഷനില്‍ എത്തിയതോടെ ആര്‍പിഎഫിന്റെ നേതൃത്വത്തില്‍ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട