ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ ഇത്രയും ക്രൂരമായി കൊലപ്പെടുത്തിയത്. സഹസ്ര എന്ന് പേരുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കുട്ടിയുടെ വീട്ടില്‍നിന്ന് ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കൊലപാതകമെന്നാണ് ഹൈദരാബാദ് പോലീസ് പറയുന്നത്.

പെണ്‍കുട്ടിയുടെ അച്ഛന്‍ ബൈക്ക് മെക്കാനിക്കും അമ്മ ലാബ് ടെക്‌നീഷ്യനുമായി ജോലി ചെയ്ത് വരികയാണ്. സംഭവ സമയത്ത് ആറ് വയസുകാരനായ സഹോദരന്‍ സ്‌കൂളിലായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ ഉച്ചയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് ആണ്‍കുട്ടി സമ്മതിച്ചതായി ഉന്നത പൊലീസ് വൃത്തങ്ങള്‍ പറയുന്നതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം, ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാനാണെങ്കില്‍ കുട്ടി എന്തിനാണ് കത്തിയുമായി വീട്ടില്‍ കയറിയതെന്ന് ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്ന് 4 ദിവസത്തിന് ശേഷമാണ് 14 കാരനായ ആണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

അന്വേഷണത്തിനായി വിവിധ സംഘങ്ങള്‍ രൂപീകരിച്ച ഹൈദരാബാദ് പോലീസ് വെള്ളിയാഴ്ചയാണ് സംശയത്തിന്റെ പേരില്‍ അയല്‍ക്കാരനായ 14-കാരനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് നടന്ന ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കുന്നതിനുവേണ്ടിയാണ് കൊല നടത്തിയതെന്നാണ് 14-കാരന്റെ മൊഴി. എന്നാല്‍, ബാറ്റ് മോഷ്ടിക്കാന്‍ എത്തിയ ആണ്‍കുട്ടി എന്തിന് കത്തിയുമായി വീട്ടില്‍ കയറി എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.