ബികാനേര്‍: പ്രക്ഷുബ്ദ സമയമങ്ങളില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് മുതല്‍ക്കൂട്ടായിരുന്ന മിഗ്-21ന്റെ പ്രവൃത്തി ദിനം അവസാനിച്ചു. 62 വര്‍ഷക്കാലത്തെ സേവനം പൂര്‍ത്തിയാക്കി മിഗ് വിമാനങ്ങള്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വ്യോമസേനയോട് വിടപറഞ്ഞു. വികാരഭരിതമായിരുന്നു ബികാനേറിലെ നാല്‍ വ്യോമതാവളത്തിലെ രംഗങ്ങള്‍. എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ് തന്നെ മിഗ്-21ന്റെ അവസാന ഔദ്യോഗികപറക്കലില്‍ പൈലറ്റായി. നാലില്‍ ഈ മാസം 18-നും 19-നുമായിരുന്നു അത്. റഷ്യന്‍നിര്‍മിത മിഗിന്റെ സ്ഥാനം ഇന്ത്യ സ്വന്തമായി വികസിപ്പിച്ച തേജസ് ഏറ്റെടുക്കും.

''1960-കളില്‍ വ്യോമസേനയിലെത്തിയപ്പോഴേ ഒരു പണിക്കുതിരയെപ്പോലെയായിരുന്നു മിഗ്-21. അത് അങ്ങനെത്തന്നെ തുടര്‍ന്നു. 1985-ലാണ് എന്റെ ആദ്യത്തെ മിഗ്-21 അനുഭവം. അന്ന് തേജ്പുരില്‍ മിഗ്ഗിന്റെ ടൈപ്പ്-77 ഞാന്‍ പറത്തി. പറപ്പിക്കാന്‍ സുഖമുള്ള ഗംഭീരവിമാനമാണത്. അതു പറത്തിയവര്‍ക്കെല്ലാം മിഗിന്റെ നഷ്ടം അനുഭവപ്പെടും'' -സിങ് പറഞ്ഞു.

വ്യോമസേനാ വക്താവ് വിങ് കമാന്‍ഡര്‍ ജയ്ദീപ് സിങ് യുദ്ധമുന്നണിയില്‍ മിഗ്-21 നല്‍കിയ ചരിത്രസംഭാവനകള്‍ അനുസ്മരിച്ചു. '1965-ലെയും '71-ലെയും യുദ്ധത്തില്‍ തിളങ്ങുന്നപ്രകടനമാണ് ആ വിമാനം നടത്തിയത്. 1999-ല്‍ കാര്‍ഗിലില്‍ മിഗിന്റെ പ്രകടനം നാം കണ്ടു. ഇന്ത്യയില്‍ കടന്നുകയറിയ പാക് അറ്റ്‌ലാന്റിക് വിമാനം അതു വെടിവെച്ചിട്ടു. 2019-ല്‍ എഫ്-16നെ വീഴ്ത്തി വാര്‍ത്തകളില്‍നിറഞ്ഞു.''

36 മിഗ് വിമാനങ്ങളാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. സെപ്റ്റംബര്‍ 26-ന് ചണ്ഡീഗഢില്‍നടക്കുന്ന ചടങ്ങില്‍ അവയ്ക്ക് സേന ഔദ്യോഗികയാത്രയയപ്പുനല്‍കും.

കഴിഞ്ഞ ആറ് ദശാബ്ദക്കാലമായി 850 മിഗ്-21 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന പറത്തിയിട്ടുണ്ട്. അപകടങ്ങളില്‍ 300 ഓളം ജീവനുകള്‍ പൊലിഞ്ഞിട്ടുള്ള ഈ വിമാനം 'ഫ്ളൈയിങ് കോഫിന്‍' എന്ന പേരിലും വിളിക്കപ്പെടുന്നു.

അതേസമയം മിഗ് വിമാനങ്ങള്‍ വിരമിക്കുമ്പോള്‍ എത്തുന്നതിന്റെ തേജസ് വിമാനങ്ങള്‍ പകരം സേനയിലെത്തിക്കുന്നതിന്റെ വേഗം കുറയുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. ഹിന്ദുസ്ഥാന്‍ എയറോനോടിക്സ് ലിമിറ്റഡാണ് (എച്ച്എഎല്‍) തേജസ് നിര്‍മിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 12 തേജസ് വിമാനങ്ങള്‍ നല്‍കാനാവുമെന്നാണ് എച്ച്എഎല്‍ പറയുന്നത്. എന്നാല്‍ 2010 ല്‍ ഓര്‍ഡര്‍ ചെയ്ത 40 തേജസ് മാര്‍ക്ക് 1 വിമാനങ്ങളുടെ വിതരണം ഇനിയും തേജസ് പൂര്‍ത്തിയാക്കിയിട്ടില്ല എന്നതാണ് വസ്തുത. 36 എണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നാലെണ്ണം ഇനിയും ബാക്കിയാണ്.