ഗുവാഹത്തി: അസമില്‍ പത്ത് മണിക്കൂറിനുള്ളില്‍ 21 പ്രസവ ശസ്ത്രക്രിയകള്‍ നടത്തിയ ഡോക്ടര്‍ക്കെതിരെ നടപടി. മൊറിഗാവ് ജില്ലയിലെ എസ്ടിഎച്ച്ജി സിവില്‍ ആശുപത്രിയിലാണ് സംഭവം. ഡോ. കാന്തേശ്വര്‍ ബോര്‍ദൊലോയി എന്ന മുതിര്‍ന്ന ഗൈനക്കോളജിസ്റ്റാണ് 10 മണിക്കൂറിനുള്ളില്‍ 21 പ്രസവ ശസ്ത്രക്രിയകള്‍ നടത്തി അധികൃതരെ ഞെട്ടിച്ചത്. സെപ്റ്റംബര്‍ 5ന് ഉച്ചകഴിഞ്ഞ് 3:40നും പിറ്റേന്ന് പുലര്‍ച്ചെ 1:50നും ഇടയിലാണ് ഡോ. കാന്തേശ്വര്‍ 21 പ്രസവ ശസ്ത്രക്രിയകള്‍ നടത്തിയത്.

അണുനശീകരണ, രോഗി-സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ചില്ലെന്ന ആരോപണത്തെ തുടര്‍ന്ന് ജില്ലാ ആരോഗ്യവകുപ്പ് ഡോക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. ഡോക്ടറുടെ പ്രവൃത്തി ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നും അതിനാല്‍ത്തന്നെ ഓരോ കേസിനെക്കുറിച്ചും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. അതേസമയം, തന്റെ നടപടിയെ ന്യായീകരിച്ച ഡോ. കാന്തേശ്വര്‍ ബോര്‍ദൊലോയി രംഗത്തെത്തി. കുറഞ്ഞ സമയത്തിനുള്ളില്‍ ഒന്നിലധികം ശസ്ത്രക്രിയകള്‍ നടത്താന്‍ തനിക്ക് കഴിവുണ്ടെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.

ഡോ. കാന്തേശ്വര്‍ നടത്തിയ ഓരോ സിസേറിയന്‍ പ്രസവത്തെക്കുറിച്ചും കേസ് തയാറാക്കല്‍, അണുവിമുക്തമാക്കല്‍ പ്രോട്ടോക്കോളുകള്‍ പാലിച്ചത് എന്നിവ ഉള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കാനാണ് നിര്‍ദേശം. ശസ്ത്രക്രിയയ്ക്കിടെ, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിന് പാലിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങള്‍ വ്യക്തമാക്കാനും കത്തില്‍ പറയുന്നു.