ചെന്നൈ: പ്രണയിച്ച് വിവാഹിതനായ ദലിത് യുവാവിനെ വധുവിന്റെ വീട്ടുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കടുക്കുന്നു. മയിലാടുതുറൈയില്‍ തിങ്കളാഴ്ച രാത്രിയാണ് വൈരമുത്തുവിനെ (28) ആറംഗ സംഘം അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ദലിത് വിഭാഗത്തില്‍പ്പെട്ട വൈരമുത്തു അതേവിഭാഗത്തില്‍പ്പെട്ട മാലിനിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് ഇരുവരും വിവാഹിതരായത്. പെണ്‍കുട്ടിയുടെ അമ്മ ദലിത ഇതര വിഭാഗത്തില്‍പ്പെട്ട ആളായതിനാലാണ് വിവാഹത്തെ എതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.

വൈരമുത്തുവിനെ വിവാഹം കഴിക്കണമെന്ന് മാലിനി പലവട്ടം വീട്ടുകാരെ അറിയിച്ചെങ്കിലും വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് മാലിനിയും വൈരമുത്തുവും ഒരുമിച്ച് താമസം ആരംഭിക്കുകയായിരുന്നു. വിവാഹ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം രണ്ട് ദിവസം മുന്‍പാണ് മാലിനി ജോലിക്കായി ചെന്നൈയിലേക്ക് പോയത്. അതിനിടെയാണ് തിങ്കളാഴ്ച രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന വൈരമുത്തുവിനെ അരിവാളുമായി എത്തിയ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

കഴുത്തിനും കൈകള്‍ക്കും ഗുരുതരമായി വെട്ടേറ്റ വൈരുമുത്തുവിനെ മയിലാടുതുറൈ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ 5 പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ക്കെതിരെ എസ്സി/എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്നാണ് വൈരമുത്തുവിന്റെ ബന്ധുക്കളുടെ ആവശ്യം. ഇത് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മയിലാടുതുറൈ-കുംഭകോണം ഹൈവേയില്‍ റോഡ് ഉപരോധം നടത്തി. വൈരമുത്തുവിന് നീതി ലഭിക്കണമെന്നും മാലിനിയുടെ അമ്മയെ കൂടി കേസില്‍ പ്രതി ചേര്‍ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.