ഹിമാചല്‍ പ്രദേശ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75-ാം ജന്മദിനാശംസകള്‍ നേര്‍ന്ന് ടിബറ്റന്‍ ബുദ്ധവംശജരുടെ ആത്മീയ നേതാവ് ദലൈലാമ. പ്രധാനമന്ത്രിക്ക് നല്ല ആരോഗ്യമുണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്ട്രേഷന്റെ വെബ്‌സൈറ്റില്‍ പങ്കുവെച്ച കത്തിലാണ് ദലൈലാമ ആശംസകളറിയിച്ചത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം താമസിച്ച ഒരു അതിഥി എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യം കൈവരിച്ച ദൂരവ്യാപകമായ വികസനത്തിനും പുരോഗതിക്കും താന്‍ സാക്ഷിയാണെന്നും അടുത്തിടെയായി രാജ്യം നേടിയ വളര്‍ച്ചയിലും ശക്തിയിലും മോദിയെ അഭിനന്ദിക്കുന്നുവെന്നും ദലൈലാമ കത്തില്‍ എഴുതി. ലോകത്തിന് സമാധാനത്തിന്റെയും സ്ഥിരതയുടെയും മാതൃകയാണ് ഇന്ത്യയെന്നും അവരുടെ വിജയം ആഗോള വികസനത്തിന് സംഭാവന നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ആഴത്തില്‍ വേരൂന്നിയ മതനിരപേക്ഷ മുറുകെപ്പിടിക്കുന്ന ഇന്ത്യയോടുള്ള തന്റെ ആദരവ് പതിവായി പ്രകടിപ്പിക്കാറുണ്ടെന്നും ദലൈലാമ ചൂണ്ടിക്കാട്ടി. ടിബറ്റുകാരെ സംബന്ധിച്ചിടത്തോളം ഇന്ത്യ തങ്ങളുടെ ആത്മീയ പൈതൃകത്തിന്റെ ഉറവിടവും 66 വര്‍ഷത്തിലേറെയായി തങ്ങളുടെ ഭൗതിക ഭവനം കൂടിയാണെന്നും ദലൈലാമ വിശേഷിപ്പിച്ചു. ടിബറ്റന്‍ ജനതക്ക് ഉദാരമായ ആതിഥ്യം നല്‍കിയതിന് ഇന്ത്യാ ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നുവെന്നും ദലൈലാമ കത്തില്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ നിരവധി പ്രമുഖരും രാഷ്ട്രീയക്കാരും ആശംസയുമായി രംഗത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന 'സേവാ പക്ഷ്‌വാഡ'ക്ക് ബി.ജെ.പി തുടക്കം കുറിച്ചു.

ബി.ജെ.പി ഭരണത്തിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒക്ടോബര്‍ രണ്ട് വരെ രാജ്യത്തുടനീളം ആരോഗ്യ ക്യാമ്പുകള്‍, ശുചീകരണ യജ്ഞങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മേളകള്‍ തുടങ്ങിയ നിരവധി ക്ഷേമ, വികസന പരിപാടികള്‍ സംഘടിപ്പിക്കും.