ന്യൂഡല്‍ഹി: ഒരു വര്‍ഷവും രണ്ടു മാസവും നീണ്ടുനിന്ന വിവാഹബന്ധം വേര്‍പെടുത്തുന്നതിന് അഞ്ചു കോടി രൂപ ജീവനാംശം ആവശ്യപ്പട്ട യുവതിയെ വിമര്‍ശിച്ച് സുപ്രീ കോടതി. ആവശ്യത്തില്‍ ഉറച്ചുനിന്നാല്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് ജസ്റ്റിസ് ജെ.ബി പര്‍ദിവാല അദ്ധ്യക്ഷനായ ബെഞ്ച് യുവതിക്ക് മുന്നറിയിപ്പ് നല്‍കി.

വേര്‍പിരിഞ്ഞ ദമ്പതികളോട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഭാര്യയുടെ നിലപാടില്‍ മാറ്റമില്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടപ്പെടാത്ത ഉത്തരവ് പുറപ്പെടുവിക്കേണ്ടിവരുമെന്നും സുപ്രീം കോടതി സൂചിപ്പിച്ചു. യുവതി ന്യായമായ രീതിയില്‍ മുന്നോട്ട് പോകുകയും കേസ് വളരെ പെട്ടന്ന് അവസാനിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടതി പറഞ്ഞു.

ആമസോണ്‍ കമ്പനിയില്‍ എഞ്ചിനിയറാണ് യുവതിയുടെ ഭര്‍ത്താവ്. ജീവനാംശമായി 35 ലക്ഷം രൂപ നല്‍കാമെന്ന് ഭര്‍ത്താവ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഭാര്യ അഞ്ചു കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. ഭര്‍ത്താവിന്റെ അഭിഭാഷകന്റെ വാദങ്ങള്‍ ഭാര്യയുടെ അഭിഭാഷകന്‍ എതിര്‍ക്കുകയും ആവശ്യപ്പെട്ട അഞ്ചു കോടിയില്‍ നിന്ന് തുക കുറച്ചതായി പറയുകയും ചെയ്തിരുന്നു.

ജസ്റ്റിസ് പര്‍ദിവാല ഭര്‍ത്താവിന്റെ അഭിഭാഷകനോട് 'അവളെ തിരികെ വിളിക്കുന്നത് നിങ്ങള്‍ മണ്ടത്തരം കാണിക്കുന്നതിന് തുല്യമാണ്, നിങ്ങള്‍ക്ക് അവളെ നിലനിര്‍ത്താന്‍ കഴിയില്ല കാരണം അവളുടെ സ്വപ്നങ്ങള്‍ വളരെ വലുതാണ്.' എന്ന് ചൂണ്ടിക്കാണിച്ചു. അഞ്ചു കോടി രൂപയുടെ ആവശ്യം യുക്തിരഹിതമാണെന്ന് വിശേഷിപ്പിച്ച കോടതി ഇത്തരം നിലപാട് ശരിയല്ലെന്നും പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച വിവാഹമോചനക്കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ഒക്ടോബര്‍ അഞ്ചിന് കോടതി ഇരു കക്ഷികളോടും സുപ്രീം കോടതിയിലെ മീഡിയേഷന്‍ സെന്ററില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. മദ്ധ്യസ്ഥ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരിക്കും വിഷയം വീണ്ടും പരിഗണിക്കുക.