ചെന്നൈ: ശൈശവ വിവാഹം ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് കയ്യോടെ പിടികൂടി. പാലക്കോട് വനിതാ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ വീരമ്മാളിനെയാണ് വിജിലന്‍സ് കൈക്കൂലി പണവുമായി അറസ്റ്റു ചെയ്തത്. കരിമംഗലം തുമ്പലഹള്ളി സ്വദേശി മങ്കമ്മാളിന്റെ പരാതിയിലാണ് നടപടി.

മങ്കമ്മാളിന്റെ 16 വയസുള്ള മകള്‍ മേയ് മാസത്തില്‍ സ്വന്തം ഇഷ്ടപ്രകാരം അതേ ഗ്രാമത്തിലെ യുവാവിനെ വിവാഹം കഴിച്ചിരുന്നു. യുവതി നാലു മാസം ഗര്‍ഭിണിയായതോടെ സമീപമുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴാണ് ഡോക്ടര്‍മാര്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അറിയുന്നത്. ഇതേ തുടര്‍ന്ന് അധികൃതര്‍ സാമൂഹികക്ഷേമ വകുപ്പില്‍ വിവരമറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ഗര്‍ഭത്തെക്കുറിച്ച് സാമൂഹികക്ഷേമ ഓഫിസര്‍ വീരമ്മാളിനെ അറിയിച്ചു.

മങ്കമ്മാള്‍ പോലിസില്‍ നല്‍കിയ പരാതിപ്രകാരം വീരമ്മാള്‍ ഇരുകുടുംബങ്ങളെയും വിളിപ്പിക്കുകയും ശൈശവ വിവാഹത്തിന് കേസെടുക്കാതിരിക്കാന്‍ 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. കൈക്കൂലി നല്‍കാന്‍ തയാറാകാതിരുന്ന മങ്കമ്മാള്‍ ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ക്ഷന്‍ ഡിഎസ്പി നാഗരാജുവിനെ സമീപിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം വീരമ്മാളിനെ തെളിവുസഹിതം പിടികൂടാന്‍ പദ്ധതി തയാറാക്കി. മങ്കമ്മാളില്‍ നിന്ന് പണം വാങ്ങുന്നതിനിടെ വീരമ്മാളിനെ വിജിലന്‍സ് സംഘം പിടികൂടി. തുടര്‍ന്ന് വീരമ്മാളിന്റെ അറസ്റ്റു രേഖപ്പെടുത്തുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.