ന്യൂഡല്‍ഹി: പായ്വഞ്ചിയില്‍ ലോകം ചുറ്റി ചരിത്രം കുറിച്ച ഇന്ത്യന്‍ നാവികസേനയിലെ ലെഫ്റ്റനന്റ് കമാന്‍ഡര്‍മാരായ കെ. ദില്‍ന, എ. രൂപ എന്നിവരുടെ സാഹസികയാത്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തിന്റെ' 126-ാമത് എപ്പിസോഡിലാണ് അഭിമാനപൂര്‍വം പ്രശംസിച്ചു. 238 ദിവസം കൊണ്ട് ഭൂമിയെ വലംവെച്ച ഇവരുടെ അവിശ്വസനീയമായ നേട്ടം സ്ത്രീശാക്തീകരണത്തിന്റെ പുതിയ അധ്യായമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

മലയാളിയായ കെ. ദില്‍നയും തമിഴ്നാട് സ്വദേശിനിയായ എ. രൂപയും ഐഎന്‍എസ് വി തരിണി എന്ന പായ്വഞ്ചിയില്‍ നടത്തിയ ഈ ലോകയാത്ര 2024 ഒക്ടോബര്‍ രണ്ടിന് ഗോവയില്‍ നിന്നാണ് ആരംഭിച്ചത്. ഈ വനിതാ നാവികരുടെ ധീരമായ യാത്ര നിരവധി സ്ത്രീകള്‍ക്ക് പ്രചോദനവും മാതൃകയുമാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ വിശേഷങ്ങള്‍ ദില്‍നയും രൂപയും പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശമായ പോയിന്റ് നെമോ കടന്നുപോയതുള്‍പ്പെടെ വെല്ലുവിളികള്‍ നിറഞ്ഞ അനുഭവങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു. വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ട് ലക്ഷ്യം പൂര്‍ത്തിയാക്കിയ ഇവര്‍ ഓരോ പൗരനും അഭിമാനമാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

മന്‍ കി ബാത്തിന്റെ ഈ പതിപ്പില്‍ പ്രധാനമന്ത്രി മറ്റ് സുപ്രധാന വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘിന്റെ (ആര്‍എസ്എസ്) നൂറാം വാര്‍ഷികത്തോടനുബന്ധിച്ച്, രാജ്യസേവനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സ്റ്റാമ്പും നാണയവും പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതുകൂടാതെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ജിഎസ്ടി പരിഷ്‌കാരങ്ങളെക്കുറിച്ചും, സ്വദേശി ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ ഈ വിഷയങ്ങള്‍ക്കുള്ള പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

നേട്ടം കൈവരിച്ച ആദ്യ വനിത ജോഡി

രാജ്യത്ത് ഇത്തരം നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ ജോഡിയാണ് കെ ദില്‍നയും എ രൂപയും. 25,000 നോട്ടിക്കല്‍ മൈല്‍ സമുദ്രത്തിലൂടെ സഞ്ചരിച്ചു തിരിച്ചെത്തിയ രണ്ടുപേരില്‍ ഒരാള്‍ മലയാളിയാണ്. സമുദ്രത്തിലൂടെ 4,700 കിലോമീറ്റര്‍ സഞ്ചരിച്ചാണ് നാവികസേന ലഫ്റ്റനെന്റ് കമാന്‍ഡര്‍മാരായ ഇരുവരും മടങ്ങിയെത്തിയത്. എട്ടുമാസം നീണ്ട യാത്രയില്‍ നാലുതുറമുഖങ്ങളില്‍ മാത്രമാണ് പായ്വഞ്ചി അടുപ്പിച്ചത്. 3 മഹാസമുദ്രങ്ങളും, കേപ്പ് ഓഫ് ഗുഡ് ഹോപ്പ് അടക്കം മൂന്നു മുനമ്പുകളും ഇവര്‍ പിന്നിട്ടു. ലോകത്തെ ഏത് കരയില്‍ നിന്ന് അളന്നാലും ഏറ്റവും അകലെയുള്ള പ്രദേശം ആയ പോയിന്റ് നിമോയും ഇവര്‍ പിന്നിട്ടു. ലോകം ചുറ്റുന്നതിനിടയില്‍ സന്ദര്‍ശിച്ചു

ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡുമെല്ലാം ഇവര്‍ക്ക് വന്‍ വരവേല്‍പ്പ് ലഭിച്ചു.

നാവിക സാഗര്‍ പരിക്രമ രണ്ട് എന്ന പേരിലായിരുന്നു ദൗത്യം. പായ്ക്കപ്പലില്‍ ഏകാംഗ സമുദ്രപരിക്രമണം പൂര്‍ത്തിയാക്കിയ ഗോള്‍ഡന്‍ ഗ്ലോബ് റേസ് വിജയി കമാന്‍ഡര്‍ അഭിലാഷ് ടോമിയാണ് ദില്‍നയുടെയും രൂപയുടെയും പ്രധാന പരിശീലകന്‍. ദില്‍ന കോഴിക്കോട് സ്വദേശിനിയും രൂപ പോണ്ടിച്ചേരികാരിയും ആണ്. വനിതാ നാവികസേനാംഗങ്ങളുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ പര്യടനമാണിത്. 2017ല്‍ നടന്ന ആദ്യത്തെ നാവിക സാഗര്‍ പരിക്രമയില്‍ ആറംഗ വനിതാസംഘം പായ്ക്കപ്പലില്‍ ലോകം ചുറ്റിയെത്തിയിരുന്നു.