റായ്പുര്‍: ഛത്തീസ്ഗഢില്‍ ഇന്ന് 153 ആയുധങ്ങള്‍ക്കൊപ്പം 208 മാവോയിസ്റ്റുകള്‍ കീഴടങ്ങി. ഇവരുടെ പുനരധിവാസവും നടപ്പാക്കിവരികയാണ്. ബസ്തറിലെ ജഗ്ദല്‍പൂരില്‍ 208 മാവോയിസ്റ്റുകളാണ് സുരക്ഷ സേനക്ക് മുന്നില്‍ കീഴടങ്ങി മുഖ്യധാരയില്‍ ചേരാന്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് തയാറായത്. എല്ലാവരുടെയും കൈകളില്‍ ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പുകളുമുണ്ടായിരുന്നു.ഇത് അബുജ്മദിന്റെ ഭൂരിഭാഗവും മാവോയിസ്റ്റു സ്വാധീനത്തില്‍നിന്ന് മോചിപ്പിക്കുകയും വടക്കന്‍ ബസ്തറിലെ ചുവപ്പ് ഭീകരത അവസാനിപ്പിക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെക്കന്‍ ബസ്തര്‍ മാത്രമെ അവശേഷിക്കുന്നുള്ളൂവെന്ന് അവര്‍ പറഞ്ഞു. വടക്കന്‍ ബസ്തറും അബുജ്മദ് പ്രദേശങ്ങളും മാവോയിസ്റ്റു ആക്രമണത്തില്‍നിന്ന് പൂര്‍ണമായും മോചിതമായതായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് വ്യാഴാഴ്ച അറിയിച്ചു, അതേസമയം തെക്കന്‍ ബസ്തറിലെ പോരാട്ടം നിര്‍ണായക വഴിത്തിരിവിലെത്തി.

പൊലീസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, കീഴടങ്ങാന്‍ വ്യാഴാഴ്ച ബിജാപൂരില്‍ 120 മാവോയിസ്റ്റുകള്‍ എത്തിയപ്പോള്‍ ബുധനാഴ്ച കാങ്കര്‍ ജില്ലയിലെ അതിര്‍ത്തി സുരക്ഷസേന (ബി.എസ്.എഫ്) ക്യാമ്പില്‍ 50 മാവോയിസ്റ്റുകള്‍ എത്തി. 170 മാവോയിസ്റ്റുകളും വെള്ളിയാഴ്ച ജഗ്ദല്‍പുരില്‍ മുഖ്യമന്ത്രി സായിയുടെ മുമ്പാകെ ഔദ്യോഗികമായി കീഴടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 258 മാവോയിസ്റ്റുകള്‍ കീഴടങ്ങിയത് വിശ്വാസത്തിന്റെ ശക്തിയാണ് വിജയിക്കുന്നത് എന്ന് തെളിയിക്കുന്നുവെന്ന് വിഷ്ണുദേവ് സായ് പ്രസ്താവനയില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'എക്സിലെ ഒരു പോസ്റ്റിലൂടെയും അറിയിച്ചിരുന്നു.

കഴിഞ്ഞ 22 മാസത്തിനുള്ളില്‍ ഛത്തീസ്ഗഡില്‍ 477 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, 2,110 പേര്‍ കീഴടങ്ങി, 1,785 പേരെ അറസ്റ്റ് ചെയ്തുവെന്ന് മുഖ്യമന്ത്രി എടുത്തുപറഞ്ഞു. സംസ്ഥാനത്തെ മാവോയിസ്റ്റ് മുക്തമാക്കാനുള്ള തന്റെ ദൃഢനിശ്ചയത്തിന്റെ തെളിവാണ് ഈ കണക്കുകളെന്ന് അദ്ദേഹം പറഞ്ഞു. 2026 മാര്‍ച്ച് 31 ഓടെ ഛത്തീസ്ഗഢിനെ നക്‌സല്‍ മുക്തമാക്കുക എന്ന ലക്ഷ്യത്തിനടുത്താണ് എന്ന് സായ് പറഞ്ഞു.