ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ യുവതി നേരിട്ടത് അതിക്രൂരമായ ഗാര്‍ഹിക പീഡനങ്ങള്‍. സ്ത്രീധനത്തിന്റെ പേരില്‍ തുടങ്ങിയ പീഡനത്തിനൊടുവില്‍ ഭര്‍ത്താവിന്റെ അച്ഛനില്‍ നിന്നും സഹോദരനില്‍ നിന്നും ലൈംഗിക പീഡനം വരെ നേരിട്ടു. ആണ്‍കുഞ്ഞ് ജനിക്കാന്‍വേണ്ടി യുവതിയെ രണ്ടുതവണയാണ് ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ അച്ഛനുമായും സഹോദരനുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവിന്റെ സഹോദരിമാര്‍

നിര്‍ബന്ധിക്കുകയും ചെയ്തു.

2021-ലാണ് മെഹക് ഖാനും ഷാ ഫഹീദും വിവാഹിതരായത്. മാസങ്ങള്‍ക്കകം തന്നെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് പീഡനം തുടങ്ങി. ലക്ഷക്കണക്കിന് രൂപയും കാറും സ്ത്രീധനമായി ആവശ്യപ്പെട്ട്ായിരുന്നു ആദ്യം പ്രശ്‌നം തുടങ്ങിയത്. ആവശ്യങ്ങള്‍ അംഗീകരിക്കാതായതോടെ യുവതിക്ക് ദിവസവും ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. ഇത് നട്ടെല്ലിനടക്കം ഗുരുതര പരുക്കിനും കാരണമായി.

ഇതിനിടെ യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ ആണ്‍കുഞ്ഞല്ലെന്ന പേരില്‍ ഭര്‍തൃവീട്ടുകാരുടെ ഉപദ്രവം വര്‍ധിച്ചു. പിന്നീട് വീണ്ടും ഗര്‍ഭിണിയായപ്പോള്‍, കുഞ്ഞിന്റെ ലിംഗം നിര്‍ണ്ണയിക്കാന്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍ നടത്തി. സ്‌കാനില്‍ പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് രണ്ടുതവണയാണ് ഗര്‍ഭച്ഛിദ്രം നടത്തിയത്.

ഒരു മകനുണ്ടാകാന്‍ വേണ്ടി ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് ഭര്‍ത്താവിന്റെ അച്ഛനുമായോ സഹോദരനുമായോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ യുവതിയെ നിര്‍ബന്ധിച്ചു. ഭര്‍ത്താവിന്റെ അച്ഛനും സഹോദരനും പലതവണ തന്നെ ശാരീരികമായി ഉപദ്രവിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തതായി യുവതി ആരോപിച്ചു. ഭര്‍ത്താവിനോട് പലപ്പോഴായി പരാതിപ്പെട്ടെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്നും യുവതി പറയുന്നു.