ന്യൂഡല്‍ഹി: പിതാവിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്ത മകന്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശി ശിവം ശര്‍മ (25) ആണ് പിതാവിന്റെ പരാതിയില്‍ പോലിസ് പിടിയിലായത്. പിതാവിന്റെ ബിസിനസ്, രണ്ടാം വിവാഹത്തിലുള്ള മകനെ അദ്ദേഹം ഏല്‍പിച്ചതിന്റെ ദേഷ്യത്തിലാണു പ്രതി പണം മോഷ്ടിച്ചതെന്നു പൊലീസ് പറഞ്ഞു.

ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം കാര്‍ഡ് കൈക്കലാക്കിയ പ്രതി, അത് ഉപയോഗിച്ച് യുപിഐ ഐഡി തുടങ്ങിയാണു തട്ടിപ്പ് നടത്തിയത്. തുടര്‍ന്ന്, അക്കൗണ്ടിലെ പണം ഉപയോഗിച്ച് ഓണ്‍ലൈനായി സ്വര്‍ണനാണയങ്ങള്‍ വാങ്ങി. സൈബര്‍ കഫേ ഓപ്പറേറ്റര്‍മാര്‍ക്ക് 6 ലക്ഷം രൂപ യുപിഐ വഴി കൈമാറിയ പ്രതി, 2 മുതല്‍ 10% വരെ കമ്മിഷന്‍ നല്‍കി പകരം നോട്ടുകള്‍ വാങ്ങുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.