ഭോപ്പാല്‍: കൂട്ടുകാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മൊബൈല്‍ ഫോണും രണ്ടുലക്ഷം രൂപയും മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസ്. മധ്യപ്രദേശ് പോലീസിലെ ഡിഎസ്പി കല്‍പന രഘുവംശിക്കെതിരെയാണ് മോഷണക്കുറ്റത്തിന് കേസെടുത്തത്. സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥ ഒളിവില്‍ പോയി. കല്‍പന വീട്ടില്‍ക്കയറുന്നതും കൈയില്‍ നോട്ടുകെട്ടുമായി തിരികെപോകുന്നതും സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. കല്‍പനയാണ് മോഷണം നടത്തിയതെന്ന് ഉറപ്പായതോടെ യുവതി സിസിടിവി വീഡിയോ സഹിതം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

കല്‍പന രഘുവംശിക്കായി തിരച്ചില്‍ തുടരുകയാണെന്നും മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഇവരുടെ വീട്ടില്‍നിന്ന് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. ഭോപാലിലെ ജഹാംഗീറാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മോഷണം നടന്നത്. കല്‍പന വീട്ടില്‍ക്കയറി മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

മൊബൈല്‍ ഫോണ്‍ ചാര്‍ജിലിട്ട് താന്‍ കുളിക്കാന്‍പോയ സമയത്താണ് കല്‍പന വീട്ടില്‍ക്കയറി മോഷണം നടത്തിയതെന്ന് പരാതിക്കാരി പറഞ്ഞു. യുവതി കുളിക്കാന്‍ കയറിയ സമയം കല്‍പന വീട്ടില്‍ക്കയറുകയും ബാഗിലുണ്ടായിരുന്ന രണ്ടുലക്ഷം രൂപയും മൊബൈല്‍ ഫോണും മോഷ്ടിക്കുകയുമായിരുന്നു. യുവതി കുളി കഴിഞ്ഞെത്തിയപ്പോഴാണ് ഫോണും പണവും നഷ്ടമായതറിഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യം പരിശോധിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

ഒളിവില്‍പോയ ഡിഎസ്പിക്കായി വിവിധയിടങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഡിഎസ്പിയുടെ വീട്ടില്‍നടത്തിയ പരിശോധനയില്‍ മോഷണംപോയ മൊബൈല്‍ഫോണ്‍ കണ്ടെത്തി. എന്നാല്‍ രണ്ടുലക്ഷം രൂപ കണ്ടെടുക്കാനായില്ലെന്ന് പൊലീസ് വ്യക്തമാക്കി.