ന്യൂഡല്‍ഹി: നിതാരി കൂട്ടക്കൊല കേസ് പ്രതി സുരേന്ദ്ര കോലി ജയിലില്‍ നിന്നും പുറത്തേക്ക്. അന്വേഷണ സംഘം തെളിവ് ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടത് മുന്‍നിര്‍ത്തി അവസാന കേസിലും കോലിയെ സുപ്രീംകോടതി വെറുതെ വിട്ടു. 13 കൊലക്കേസുകള്‍ ആണ് കോലിക്കെതിരെ ചുമത്തിയിരുന്നത്. നേരത്തെ 12 കേസില്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.അവശേഷിച്ച കേസില്‍ സുപ്രീംകോടതി സുരേന്ദ്ര കോലിയുടെ ക്യൂറേറ്റീവ് പെറ്റീഷന്‍ അനുവദിച്ചു.

ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. അന്വേഷണത്തിലെ പിഴവുകളാണ് പ്രതികളെ ജയിലിന് പുറത്തെത്തിച്ചിരിക്കുന്നത് എന്ന വിമര്‍ശനമുയര്‍ന്നു. 15 വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കോലിയുടെ ശിക്ഷ ശരിവച്ച 2011 ലെ വിധി ചോദ്യം ചെയ്തുകൊണ്ടുള്ള തിരുത്തല്‍ ഹര്‍ജിയാണ് സുപ്രീംകോടതി അവസാനം പരിഗണിച്ചത്.

നിതാരി കേസുകളില്‍ കോലിക്കും പന്ധേരിനും വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതിയും സുപ്രീംകോടതിയും പല കേസുകളിലും തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി. ഓരോ കേസിലും പ്രതികള്‍ മുക്തി നേടി. സുരേന്ദ്ര കോലിക്കെതിരെ ചുമത്തപ്പെട്ട 13 കേസുകളില്‍, നേരത്തെ 12 കേസുകളില്‍ അദ്ദേഹം കുറ്റവിമുക്തനായിരുന്നു. ഇപ്പോള്‍, പതിമൂന്നാമത്തെയും അവസാനത്തെയും കേസിലെ ശിക്ഷകൂടി റദ്ദാക്കിയിരിക്കയാണ്. നരഭോജനം, അവയവ കടത്ത്, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങളും ഉന്നയിക്കപ്പെട്ട കേസാണ്.

എന്താണ് നിതാരി കൂട്ടക്കൊല

ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറ്, ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന നോയിഡയിലെ ഒരു ഗ്രാമമാണ് നിതാരി. 2005-06 കാലത്താണ് കേസിനാസ്പദമായ സംഭവം. ബിസിനസുകാരനായ മൊനീന്ദര്‍ സിങ് പാന്ഥറുടെ നിതാരി ഗ്രാമത്തിലെ സെക്ടര്‍ 31-ലെ ഡി-5 വീട്ടില്‍ ഇരുപതുകാരിയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ഉള്‍പ്പെടെ ഒട്ടേറെപ്പേരെ ലൈംഗികപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.

പാന്ഥറുടെ വീടിനുസമീപത്തെ അഴുക്കുചാലില്‍നിന്ന് 19 തലയോട്ടികളും അസ്ഥികളും കണ്ടെത്തിയിരുന്നു. 11 പെണ്‍കുട്ടികള്‍, ഒരു യുവതി, ആറു ആണ്‍കുട്ടികള്‍ എന്നിവരുടെ അവശിഷ്ടങ്ങള്‍ ലഭിച്ചതായാണ് ശാസ്ത്രീയപരിശോധനാ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള പൊലീസിന്റെ കുറ്റപത്രം. കേസ് അന്വേഷണത്തിലെ പിഴവും തെളിവുകളുടെ ദുര്‍ബലതയുമാണ് കേസ് കോടതിയില്‍ പരാജയപ്പെടാന്‍ ഇടയാക്കിയിരിക്കുന്നത്.

2006 ഡിസംബറിലാണ് മാനഭംഗം, കൊലപാതകം എന്നിവ ചുമത്തി ബംഗ്ലാവ് ഉടമ മൊനീന്ദര്‍ സിംഗ് പന്ദറും വീട്ടുജോലിക്കാരനായ സുരീന്ദര്‍ കോലിയും അറസ്റ്റിലാവുന്നത്.

2007ല്‍ പന്ദറിനും കോലിക്കുമെതിരെ സി.ബി.ഐ 19 കേസുകള്‍ ഫയല്‍ ചെയ്തു. ഇരകളെ മാനഭംഗപ്പെടുത്തിയതായും അവരുടെ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായും കോലി സമ്മതിക്കയും ചെയ്തിരുന്നു. പിന്നീട് ഓരോ കേസുകളിലായി ഇവരെ വെറുതെ വിട്ടു.