ബെംഗളൂരു: പത്തുമാസം കൊണ്ട് ബെംഗളൂരു നഗരത്തില്‍ ഗതാഗതനിയമലംഘനത്തിന് പിഴയായി ലഭിച്ചത് 200 കോടി രൂപയിലേറെ. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. 207.35 കോടി രൂപയാണ് ഈ ചുരുങ്ങിയ കാലയളവില്‍ പിഴയായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 84.91 കോടി രൂപ ലഭിച്ച സ്ഥാനത്താണ് ഇത്തവണ 200 കോടി കടന്നത്.

കുടിശ്ശികയുള്ള പിഴ അടയ്ക്കുന്നതിന് ഇളവ് നല്‍കിയതാണ് പിഴ ശേഖരണത്തില്‍ കുതിപ്പിന് കാരണം. ഇളവ് അനുവദിച്ച ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 14 വരെ 106 കോടി രൂപയാണ് പിഴയായി ലഭിച്ചത്. 3.86 ലക്ഷം കേസുകള്‍ പിഴയീടാക്കി തീര്‍പ്പാക്കുകയും ചെയ്തു. പത്ത് മാസത്തില്‍ 51.8 ലക്ഷം നിയമലംഘന കേസുകളില്‍നിന്നായിട്ടാണ് 207 കോടി രൂപ പിഴ ലഭിച്ചത്.