ബെളഗാവി: കര്‍ണാടകയിലെ ബെളഗാവിയില്‍ പതിമൂന്നുകാരിയെ കരിമ്പിന്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി പീഡിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണികാന്ത ദിന്നിമണി, ഇരന്ന ശങ്കമ്മാനവര്‍ എന്നിവരാണ് അറസ്റ്റിലായത്. ധാന്യം പൊടിക്കുന്ന മില്ലില്‍നിന്ന് തിരികെ വരുംവഴിയാണ് പ്രതികള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കുട്ടിയെ കരിമ്പിന്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഇതില്‍ ഒരാള്‍ കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ മറ്റേയാള്‍ കാവല്‍ നിന്നുവെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പീഡനം നടന്നതെങ്കിലും തിങ്കളാഴ്ചയാണ് കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടത്. കുട്ടിയുടെ കുടുംബത്തിന് ജീവഹാനി വരുത്തുമെന്ന് ഭീഷണിയുണ്ടായിരുന്നുവെന്നാണ് വിവരം. പരാതി ലഭിച്ചയുടന്‍ പ്രതികളെ കസ്റ്റഡിയിലെടുത്തെന്നും വനിത പൊലീസിനെ കേസിന്റെ മേല്‍നോട്ടം ഏല്‍പ്പിച്ചെന്നും ബെളഗാവി എസ്പി ഭീമശങ്കര്‍ ഗുലേഡ് പറഞ്ഞു. എന്തുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.