പനജി: ഗോവയിലെ അര്‍പോറ ഗ്രാമത്തിലുള്ള നിശാക്ലബ്ബില്‍ അര്‍ദ്ധരാത്രിയുണ്ടായ തീപിടുത്തത്തില്‍ 23 ജീവനക്കാര്‍ മരിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്ന് ഗോവ പോലീസ് മേധാവി അലോക് കുമാര്‍ പറഞ്ഞു. നോര്‍ത്ത് ഗോവയില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ് എന്നാണ് പുറത്ത് വരുന്ന വിവരം. ബാഗയിലെ ബിര്‍ച്ച് ബൈ റോമിയോ ലേന്‍ എന്ന ക്ലബ്ബിലാണ് അഗ്‌നിബാധയുണ്ടായത്.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎല്‍എ മൈക്കല്‍ ലോബോയും സ്ഥലത്തെത്തി. മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരും ഡിജിപിയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ദുരന്തത്തില്‍ വിനോദസഞ്ചാരികള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ലോബോ അറിയിച്ചു. ഇതുവരെ 23 പേര്‍ മരിച്ചതായാണ് ഗോവ പൊലീസ് മേധാവി അലോക് കുമാര്‍ സ്ഥിരീകരിക്കുന്നത്.

ക്ലബ്ബിന്റെ താഴത്തെ നിലയിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടര്‍ന്നത്. മൃതദേഹങ്ങളില്‍ ഏറിയ പങ്കും കണ്ടെത്തിയതും അടുക്കളുടെ പരിസരത്ത് ആയതിനാല്‍ ഇവര്‍ എല്ലാം തന്നെ ജീവനക്കാര്‍ ആണെന്ന വിലയിരുത്തലാണ് പൊലീസിനുള്ളത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎല്‍എ മൈക്കല്‍ ലോബോയും സ്ഥലത്തെത്തി.