മുസാഫര്‍നഗര്‍: പതിമൂന്നുകാരിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ ചിത്രീകരിച്ച കേസില്‍ 24കാരനും സഹോദരിക്കും ജീവപര്യന്തം തടവുശിക്ഷ. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. റാഷിദ്, സഹോദരി ഷക്കീല എന്നിവരെയാണ് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി ദിവ്യ ഭാര്‍ഗവ് ശിക്ഷിച്ചത്. രണ്ടു പ്രതികള്‍ക്കും 25,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.

2020ല്‍ മന്‍സൂര്‍പുരിലെ നാരാ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹോദരിയുടെ ഒത്താശയോടെ റാഷിദ് കുട്ടിയെ പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങള്‍ ഷക്കീല ചിത്രീകരിക്കുകയും ചെയ്‌തെന്നാണ് കേസ്. കുട്ടിയെ ഷക്കീലയുടെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയെത്തുടര്‍ന്ന് ആദ്യം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് എട്ടുമാസത്തിനു ശേഷമാണ് പൊലീസിനെ സമീപിച്ചത്.