ഭാര്യയെ കടിച്ച പൂച്ചയെ അടിച്ചു കൊന്ന യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദിലെ വഡാജിയില്‍ രാഹുല്‍ ദന്‍താനിയെന്ന യുവാവാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ രാഹുലിന്റെ ഭാര്യ പൂച്ചയ്ക്ക് പാലു കൊടുക്കുന്നതിനിടെ പൂച്ച യുവതിയെ കടിക്കുകയായിരുന്നു. ആറുമാസം ഗര്‍ഭിണിയായിരുന്ന യുവതിയെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭാര്യയെ ആശുപത്രിയിലാക്കിയ ശേഷം തിരിച്ചെത്തിയ രാഹുല്‍ ദേഷ്യം തീര്‍ക്കാനായി പൂച്ചയെ ചാക്കിലാക്കി ബൈക്കില്‍ കെട്ടി അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ഗ്രൗണ്ടിലെത്തിച്ച ശേഷം ചാക്കോടെ എടുത്ത് നിലത്തടിച്ചു. തുടര്‍ന്ന് ചാക്കില്‍ നിന്ന് പൂച്ചയെ കുടഞ്ഞ് പുറത്തേക്കിട്ട ശേഷം വടി കൊണ്ട് ക്രൂരമായി തല്ലിച്ചതച്ചു. പൂച്ചയുടെ കഴുത്തില്‍ കാലുകൊണ്ട് ചവിട്ടിപ്പിടിച്ച ശേഷം കല്ലിനിടിച്ച് കൊല്ലുകയും ചെയ്തു. ക്രൂരമായി തല്ലിക്കൊന്നതിന് ശേഷം ഇതിന്റെ ചിത്രങ്ങളും യുവാവ് പകര്‍ത്തി.

എന്നാല്‍ പൂച്ചയെ തല്ലിച്ചതക്കുന്നത് കണ്ടവര്‍ വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. വിഡിയോ കണ്ട മൃഗസംരക്ഷണ സമിതി പ്രവര്‍ത്തകരാണ് പൊലീസില്‍ പരാതി നല്‍കിയത്. വിഡിയോ പരിശോധിച്ചതിന് പിന്നാലെ പൊലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ രാഹുലിനെ അറസ്റ്റ് ചെയ്തു. പൂച്ചയെ ആക്രമിക്കുന്നതിനായി രാഹുല്‍ തന്റെ സുഹൃത്തുക്കളെയും കൂടെക്കൂടിയിരുന്നു. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാണ്.