ബെംഗളൂരു: വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടിസയച്ചതിന് ഭാര്യയെ ഭര്‍ത്താവ് വെടിവെച്ചുകൊന്നു. ബെംഗളൂരുവില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ ബാലമുരുഗനാണ് (40) ഭാര്യ ഭുവനേശ്വരിയെ അതിദാരുണമായി കൊലപ്പെടുത്തിയത്. കുടുംബജീവിതത്തിലെ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ് ഒരു വര്‍ഷമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. ഒരാഴ്ച മുമ്പ് ഭുവനേശ്വരി ബാലമുരുഗന് വിവാഹമോചനമാവശ്യപ്പെട്ട് നോട്ടിസ് അയച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് കൊലനടത്തിയത്.

ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന ഭുവനേശ്വരിയെ കാത്തിരുന്ന ബാലമുരുഗന്‍ വെടിയുതിര്‍ക്കുക ആയിരുന്നു. നാല് തവണയാണ് ഇയാള്‍ ഭാര്യയ്ക്ക് നേരെ നിറയൊഴിച്ചത്. ഇതിനുശേഷം, ഇയാള്‍ പൊലീസില്‍ കീഴടങ്ങി. ഇവര്‍ക്ക് രണ്ടു മക്കളുമുണ്ട്. എന്നാല്‍ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളെത്തുടര്‍ന്ന് ഭുവനേശ്വരി മക്കളുമായി രാജാജി നഗറിലേക്ക് താമസം മാറി. ഭുവനേശ്വരിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ബാലമുരുഗന്‍ സംശയിച്ചിരുന്നെന്നും ഇത് നിരന്തരം തര്‍ക്കങ്ങളിലേക്ക് നയിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.

സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ബാലമുരുഗന്‍ കഴിഞ്ഞ നാലു വര്‍ഷമായി തൊഴില്‍രഹിതനായിരുന്നു. യൂണിയന്‍ ബാങ്കില്‍ അസിസ്റ്റന്റ് മാനേജരാണ് മരിച്ച ഭുവനേശ്വരി. തമിഴ്‌നാട്ടിലെ സേലം സ്വദേശികളായ ഇരുവരും 2011ലാണ് വിവാഹിതരായത്. 2018ല്‍ ഇവര്‍ ബെംഗളൂരുവിലേക്ക് താമസം മാറി.