ബെംഗളൂരു: വിമാനത്തില്‍ യാത്ര ചെയ്യണമെന്ന വിദ്യാര്‍ഥികളുടെ സ്വപ്നം സഫലമാക്കാന്‍ സര്‍ക്കാര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സ്വന്തം കയ്യില്‍ നിന്നു ചെലവഴിച്ചത് അഞ്ച് ലക്ഷം രൂപ. കൊപ്പാള്‍ ബഹദ്ദുരബണ്ടി ഗ്രാമത്തിലെ മോഡല്‍ ഹയര്‍ പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബീരപ്പ അന്ദഗിയാണ് കുട്ടികളുടെ ആഗ്രഹത്തിന് സ്വന്തം പോക്കറ്റില്‍ നിന്നും ലക്ഷങ്ങള്‍ ചിലവിട്ടത്. അഞ്ചു മുതല്‍ എട്ടുവരെ ക്ലാസുകളിലെ 24 വിദ്യാര്‍ഥികളുടെ വിമാനയാത്ര എന്ന സ്വപ്‌നത്തിനാണ് അധ്യാപകന്‍ ചിറക് നല്‍കിയത്.

സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ഉള്‍പ്പെടെ 40 അംഗ സംഘം ബെള്ളാരി വിമാനത്താവളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കു പ്രത്യേക വിമാനത്തിലാണു യാത്ര ചെയ്തത്. രണ്ടു ദിവസം ബെംഗളൂരുവില്‍ ചെലവഴിച്ച് ട്രെയിനില്‍ മടങ്ങി. ഭക്ഷണത്തിനും താമസത്തിനുമുള്ള ചെലവും ബീരപ്പ തന്നെ വഹിച്ചു. പ്രത്യേക പരീക്ഷ നടത്തി ഓരോ ക്ലാസിലും ആദ്യ 6 സ്ഥാനങ്ങളില്‍ എത്തിയവരെയാണു തിരഞ്ഞെടുത്തത്. കൂടുതല്‍ കുട്ടികളും ദിവസ വേതന തൊഴിലാളികളുടെ മക്കളാണെന്നും വിമാനത്തില്‍ കയറാനുള്ള സാമ്പത്തികസ്ഥിതി ഇല്ലാത്തതിനാലാണു പണം മുടക്കി അവസരമൊരുക്കിയതെന്നും ബീരപ്പ അന്ദഗി പറഞ്ഞു.