ബീഡ്: മഹാരാഷ്ട്രയിലെ ബീഡില്‍ മൂന്നര വയസ്സുള്ള മകനുമായി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത് യുവതി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അമ്മയുടേയും കുഞ്ഞിന്റെയും മൃതദേഹം പുറത്തെടുത്തത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രജക്ത രാമേശ്വര്‍ ദരാഡെ (23), മകന്‍ വേദാന്ത് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മകനെയുമെടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതി 300 മീറ്റര്‍ അകലെയുള്ള കിണറ്റില്‍ ചാടി മരിക്കുകയിരുന്നു.

കുഞ്ഞുായി വീടിന് പുറത്തേക്ക് പോയ യുവതി ഏറെ നേരം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം ഉടന്‍ സംഭവ സ്ഥലത്തെത്തി. ഉച്ചയോടെ പ്രജക്തയുടെ മൃതദേഹം കണ്ടെടുത്തെങ്കിലും കിണറ്റില്‍ ധാരാളം വെള്ളമുള്ളതിനാല്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല.

തുടര്‍ന്ന് കിണര്‍ വറ്റിക്കാനായി കൂടുതല്‍ ഇലക്ട്രിക് പമ്പുകള്‍ കിണറിനടുത്ത് എത്തിച്ചു. മണിക്കൂറുകള്‍ കൊണ്ട് വെള്ളം വറ്റിച്ചു കഴിഞ്ഞപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും രാത്രിയായിരുന്നു. ''മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. യുവതിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൃത്യമായ അന്വേഷണം നടത്തും'' ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.