ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. പാക്കിസ്താന്‍ ബന്ധമുള്ള മൂന്ന് ജയ്ഷെ ഭീകരരുമായാണ് സുരക്ഷാ സേന ഏറ്റുമുട്ടല്‍ നടത്തുന്നത്. എസ്ഒജിയുടെയും (സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്) സിആര്‍പിഎഫിന്റെയും ടീമുകള്‍ സംയുക്തമായാണ് ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നത്. കത്വ ജില്ലയിലെ ബില്ലാവറിലുള്ള കഹോഗ് ഗ്രാമത്തിലാണ് സുരക്ഷാ സേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്.

ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേന ഇവിടെ തിരച്ചിലിനായി എത്തിയത്. തുടര്‍ന്ന് ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു. വൈകുന്നേരം 4 മണിയോടെയാണ് നാട്ടുകാരില്‍ ഒരാള്‍ ഭീകരര്‍ ഒളിച്ചിരിക്കുന്ന വിവരം പൊലീസിനെ അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.