ഫരീദാബാദ്: ദേശീയ ഷൂട്ടിങ് താരമായ പതിനേഴുകാരിയെ പരിശീലകന്‍ ഹോട്ടലില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഷൂട്ടിങ് മത്സരത്തിലെ പ്രകടനം അവലോകനം ചെയ്യാനെന്ന പേരില്‍ പെണ്‍കുട്ടിയെ പരിശീലകന്‍ ഹോട്ടലില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കരിയര്‍ നശിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി പീഡന വിവരം അമ്മയോട് പറയുമ്പോഴാണ് സംഭവം പുറത്തറിയുന്നത്.

കഴിഞ്ഞ മാസം ഫരീദാബാദിലെ ഒരു ഹോട്ടലില്‍ വച്ചാണ് പരിശീലകന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പതിനേഴുകാരിയുെട അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ അമ്മയില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പരിശീലകനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് പോലിസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനും സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്താനും ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ഡിസംബര്‍ 16ന് തെക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്കാബാദിലുള്ള ഡോ. കര്‍ണി സിംഗ് ഷൂട്ടിങ് റേഞ്ചില്‍ നടന്ന ദേശീയ തല ഷൂട്ടിംഗ് മത്സരത്തില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു സംഭവം. മത്സരശേഷം, ഫരീദാബാദിലെ സൂരജ്കുണ്ഡ് ഹോട്ടലില്‍ വച്ചായിരുന്നു പീഡനം നടന്നത്. പ്രകടനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ചര്‍ച്ച നടത്താനെന്ന വ്യാജേന പരിശീലകന്‍ തന്റെ മുറിയിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോകുകയായിരുന്നു.

പോക്‌സോ നിയമത്തിലെ സെക്ഷന്‍ 6, ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 351(2) എന്നിവ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റകൃത്യം നടന്ന സമയത്ത് കായികതാരത്തിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പരിശീലകനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.